കരിവാരിത്തേയ്ക്കാൻ ശ്രമമെന്ന് ഹർജി; രാഹുൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാദ്ധ്യത തേടാനാണ് നീക്കം.
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങൾ. ഉഭയകക്ഷി സമ്മത പ്രകാരമാണ് യുവതിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായതുകൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേയ്ക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ കേസുകളിലെ തെളിവുകളും രാഹുൽ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, ഒമ്പത് ദിവസം മുൻപ് ഒളിവിൽ പോയ രാഹുലിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കർണാടകയിലെ സുള്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. കാസർകോട്ടെ ഹോസ്ദുർഗ് കോടതിയിൽ എത്തിക്കുമെന്നും റിപ്പോർട്ടുകൾ വന്നു. കോടതി വളപ്പിൽ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് രാഹുലിനെ പിടികൂടാനായില്ലെന്ന് വ്യക്തമായി.
രാഹുലിന്റെ പാലക്കാട് ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ്, ഡ്രൈവർ ജോസ് എന്നിവരെ അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എം എൽ എയെ രക്ഷപ്പെടാൻ സഹായിച്ചതും അനുഗമിച്ചതും ഇവരാണ്. അതേസമയം, ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയുടെ പരാതിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.