ശബരിമല സ്വർണക്കൊള്ള: എഫ്.ഐ.ആറിന്റെ പകർപ്പ് തേടി ഇ.ഡി കോടതിയിൽ
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിലെ വിവരങ്ങളുടെ പകർപ്പിനായി ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. എതിർവാദം ഉന്നയിക്കാൻ പ്രത്യേക അന്വേഷണസംഘം കോടതിയോട് സമയവും ആവശ്യപ്പെട്ടു. രണ്ടും 10ന് പരിഗണിക്കും.
കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജി കീഴ്ക്കോടതി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ഈ ആവശ്യം റാന്നി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൈമാറിയിരുന്നു. സ്വർണാപഹരണ കേസുകളിൽ കള്ളപ്പണം വെളുപ്പക്കൽ നിയമത്തിന്റെ പരിധിൽ വരുന്ന ഐ.പി.സി 467–ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങൾ ആരായുന്നതെന്ന് ഇ.ഡി അപേക്ഷയിൽ പറയുന്നു. ദേവസ്വം ബോർഡ് ഭാരവാഹികൾ ഉൾപ്പെടെയുള്ള പൊതു സേവകരാണ് കേസിൽ അറസ്റ്റിലായത്. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എത്രയെന്നു കണക്കാക്കാനും ആ തുക കണ്ടുകെട്ടാനുമുള്ള അധികാരം ഇ.ഡിക്കുണ്ട്. എഫ്.ഐ.ആർ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കില്ലെന്നും അപേക്ഷയിൽ പറയുന്നു.
ബൈജുവിന്റെ
റിമാൻഡ് നീട്ടി
മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജുഡിഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി ഇന്നലെ നീട്ടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും. ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ പത്കുമാറിനെ ചോദ്യം ചെയ്യാനായി എസ്.ഐ.ടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
എൻ. വാസു ജാമ്യഹർജി നൽകി
സ്വർണക്കൊള്ള കേസിൽ മൂന്നാംപ്രതിയായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസു ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഒക്ടോബർ 23 മുതൽ റിമാൻഡിലാണെന്നും ഹൃദ്റോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ബോധപൂർവം ഒരു ക്രമക്കേടും നടത്തിയിട്ടില്ല. സഹ ഉദ്യോഗസ്ഥർ നൽകിയ കത്തുകൾ ബോർഡിന്റെ പരിഗണനയ്ക്ക് വിടുക മാത്രമാണ് ചെയ്തത്. എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ കസ്റ്റഡി തുടരേണ്ടതില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം. ഹർജി ഇന്ന് പരിഗണിച്ചേക്കും.