വെറും നാല് മാസംകൊണ്ട് കൂടിയത് 18 കിലോ! പുതിയ ജയിലിൽ ഗോവിന്ദച്ചാമിക്ക് 'സുഖവാസം'

Saturday 06 December 2025 7:40 AM IST

കണ്ണൂർ: ജയിൽ ചാടാനായി ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച കുറ്റവാളി ഗോവിന്ദച്ചാമി ജയിൽമാറ്റത്തോടെ വീണ്ടും തടിച്ചു. നാലുമാസംകൊണ്ട് ശരീരഭാരം 18 കിലോയാണ് കൂടിയത്. ഭാരം 55ൽ നിന്ന് ഇപ്പോൾ 73 കിലോയായി.

74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദച്ചാമി ജയിൽച്ചാട്ടത്തിനായി പത്തുമാസംകൊണ്ട് 55 കിലോയായി ഭാരം കുറച്ചിരുന്നു. ഉച്ചയ്ക്കും രാത്രിയും രണ്ട് വീതം ചപ്പാത്തിയും വെള്ളവുമായിരുന്നു അന്ന് കഴിച്ചിരുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ നാല് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽ നിന്നാണ് പൊലീസ് പിടിച്ചത്.

തുടർന്ന് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റി ഏകാന്ത തടവിലാക്കി. വധക്കേസിൽ 2011 നവംബർ 12ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയ ഗോവിന്ദച്ചാമി 2025 ജൂലായ്‌ 24നാണ്‌ ജയിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായത്‌. പരോളില്ല, നല്ല ഭക്ഷണമില്ല, ജയില്‍ജീവിതം മടുത്തു എന്നാണ് ജയില്‍ച്ചാട്ടത്തിന് കാരണമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് ഗോവിന്ദച്ചാമി പറഞ്ഞത്.