സത്രത്തിലേക്ക് ട്രാൻ.ബസ്

Sunday 07 December 2025 12:26 AM IST

ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയായ സത്രം - പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 16 ട്രിപ്പുകളാണ് സത്രത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. രാവിലെ 5.30ന് കുമളി ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. സത്രത്തിൽ നിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകിട്ട് 6 മണിക്കാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള 16 കിലോമീറ്റർ പാത ഇടുങ്ങിയതും ഹെയർപിൻ വളവുകൾ നിറഞ്ഞതുമാണ്. ഏകദേശം 40 മിനിറ്റാണ് യാത്രാസമയം. ​സത്രത്തിൽ നിന്ന്

പുൽമേട് വഴിയുള്ള കാനനപാതയിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പ് ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ അനുമതി നൽകുന്നുള്ളൂ. ഈ സമയക്രമം പാലിക്കുന്ന രീതിയിലാണ് സർവീസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ജീപ്പുകൾ ഒരാൾക്ക് 100 രൂപയും ഒരു ട്രിപ്പിന് 1000 രൂപയും ഈടാക്കുമ്പോൾ, 33 രൂപ നിരക്കിലാണ് കെ.എസ്.ആർ.ടി.സി യാത്ര സാദ്ധ്യമാക്കുന്നത്. ഇത് സാധാരണക്കാരായ അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമാണ്.

ടിക്കറ്റ് നിരക്ക് : 33 രൂപ