'മുഖത്ത് നോക്കി വർഗീയവാദികളെന്ന് വിളിച്ചു', ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി

Sunday 07 December 2025 2:15 PM IST

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച വാർത്തകൾ ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാണണമെന്ന് അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടതെന്നും എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അവരെ അന്ന് മുഖത്ത് നോക്കി വ‌‌ർഗീയ വാദികളെന്ന് താൻ വിളിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി തുറന്നടിച്ചത്.

'ആ കൂടിക്കാഴ്ച വർഗീയവാദികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു.അവർ ഞങ്ങളെ കാണണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറയുകയുമായിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചയിൽ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ തയ്യാറായിട്ടില്ല. അവർ അവരുടെ നിലപാട് വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സോളിഡാരിറ്റിയുടെ യുവാക്കളടക്കമുള്ളവരോട് ഞാൻ പറഞ്ഞു: ഇവർ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധരാണ്. അവരുടെ മുഖത്ത് നോക്കിയാണ് ഞാനിത് പറഞ്ഞത്.'അതെന്താ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ: 'ഇവരൊക്കെ നാട്ടിലെ എല്ലാ നല്ല കാര്യങ്ങളെയും എതിർക്കുകയല്ലേ? അത്തരം സമീപനം സ്വീകരിക്കുന്നവരല്ലേ സാമൂഹ്യവിരുദ്ധർ? നമ്മളൊന്നും പറയേണ്ട കാര്യങ്ങൾ പറയുന്നതിൽ മടി കാണിക്കുന്നവരല്ല. അന്നും ഇന്നും ഇല്ല' മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടം മുതൽ യുഡിഎഫിനെതിരെ സിപിഎം പ്രധാനമായും ഉപയോഗിച്ചിരുന്ന ആയുധം ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായുമുള്ള ബന്ധമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി അനുകൂലമായ നിലപാട് എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 1992ൽ കോൺഗ്രസ് സർക്കാരിന് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996ൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ യുഡിഎഫ് സർക്കാർ ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.