ആഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. 240 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,925 രൂപയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിംഗ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9,805 രൂപയാണ്. അതേസമയം, വെള്ളി വില സ്ഥിരത പുലർത്തിയിട്ടുണ്ട്. ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 190,000 രൂപയുമാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ കുറയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നതാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. അതേസമയം ഡിസംബറിൽ പലിശ കുറച്ചാൽ സ്വർണ വില കുത്തനെ കുറയാനിടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു. വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നതിൽ മന്ദഗതിയിൽ നീങ്ങി.