പോളിംഗ് കുറഞ്ഞു പണി പാളുമോ ; രാഷ്ട്രീയ പാർട്ടികൾ അങ്കലാപ്പിൽ, കഴിഞ്ഞ തവണത്തേക്കാൾ 3% കുറവ്
ആദ്യഘട്ടത്തിൽ വനിതകൾ വിമുഖത കാട്ടി ഇന്ന് പരമാവധി പോൾചെയ്യിക്കാൻ നെട്ടോട്ടം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിംഗ് കുറഞ്ഞത് രാഷ്ട്രീയപാർട്ടികളെ ടെൻഷനിലാക്കി. കണക്കുകൂട്ടലുകൾ പാളും എന്നതാണ് ഉറക്കം കെടുത്തുന്നത്. കൊവിഡ് കാലമായിട്ടുപോലും 2020ൽ 73.84% പോളിംഗ് ഉണ്ടായിരുന്നു. ഇപ്പോൾ, 70.91% മാത്രം.
കൂടുതലും സ്ത്രീകളും യുവാക്കളുമാണ് വിട്ടുനിന്നതെന്ന് വിലയിരുത്തൽ. മൊത്തം സീറ്റുകളിൽ പകുതിയോളം സ്ത്രീകൾക്കാണ്. സ്ഥാനാർത്ഥികളിൽ അഞ്ചിൽ മൂന്നും വനിതകളാണ്. എന്നിട്ടും വനിതകൾ വോട്ട്ചെയ്യാൻ വിമുഖത കാട്ടി.
തൃശൂർ മുതൽ കാസർകോട് വരെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന രണ്ടാംഘട്ടത്തിൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടികൾ.
കൃത്യതയില്ലാത്ത വോട്ടർ പട്ടിക ഒട്ടേറെപ്പേരുടെ വോട്ടവകാശം നഷ്ടപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. സുപരിചിതരായിട്ടും മുൻ എം.എൽ.എയ്ക്കും മുതിർന്ന ഐ.എ.എസ്.ഓഫീസർ മോഹൻദാസിനും നടൻ മമ്മൂട്ടിയെ പോലുള്ളവർക്കും വോട്ടില്ലാതെ വന്നതുതന്നെ ഉദാഹരണം.
കേന്ദ്രസർക്കാരിന്റെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ തുടങ്ങിയത് ആശയകുഴപ്പമുണ്ടാക്കി.കേന്ദ്രവോട്ടർപട്ടികയും തദ്ദേശ വോട്ടർപട്ടികയും രണ്ടാണെന്ന് പലരും അറിഞ്ഞില്ല. വോട്ടർപട്ടികയിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന തോന്നൽ താല്പര്യം കുറച്ചു. പാർട്ടികളുടെ വിശ്വാസ്യത ചോരുന്നതും വോട്ടർമാരെ അകറ്റി.
പ്രത്യക്ഷത്തിൽ
5 കാരണങ്ങൾ
1.തരംതാണ രാഷ്ട്രീയ വിവാദങ്ങളിൽ മനംമടുത്ത് സ്ത്രീകൾ വിട്ടുനിന്നു
2. പഠിക്കാനും ജോലിക്കുമായി സംസ്ഥാനത്തിന് പുറത്തായതിനാൽ യുവജന പങ്കാളിത്തം കുറഞ്ഞു
3.എസ്.ഐ.ആർ വിവാദത്തോടെ, തദ്ദേശ പട്ടികയിൽ പേരു പരിശോധിക്കാനും താൽപര്യം കുറഞ്ഞു
4. പേരുചേർക്കൽ നടപടികളിലെ വീഴ്ച. വോട്ടില്ലെന്ന് അവസാനനിമിഷമാണ് അറിയുന്നത്
5. സാമ്പത്തിക ചെലവ് പ്രവർത്തകരുടെ ആവേശം കുറച്ചു
മുന്നിൽ എറണാകുളം 74.57%
ജില്ല, മൊത്തം വോട്ടർമാർ,വോട്ട് ചെയ്തവർ.ശതമാനം, (ബ്രാക്കറ്റിൽ 2020ലെ വോട്ടിംഗ് ശതമാനം), പുരുഷവോട്ടിംഗ് ശതമാനം,സ്ത്രീവോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ
# തിരുവനന്തപുരം: 29,12,773, -19,65,386,- 67.47% (70.02%),67.60%,67.37%
#കൊല്ലം: 22,71,343, - 15,97,925,-
70.35%, (73.51%), 69.04%, 71.48%
#പത്തനംതിട്ട: 10,62,756, - 7,09,669,
66.78% (69.72%),67.27%, 66.35%
#ആലപ്പുഴ: 18,02,555, - 13,30,348,
73.80% (77.39%),74.45%,73.23%
#കോട്ടയം 16,41,176,- 11,63,010 -
70.86% (73.95%),73.20%,68.72%
#ഇടുക്കി 9,12,133, - 6,54,684.-
71.78% (74.68%)74.19%,69.49%
#എറണാകുളം 26,67,746,-19,89,428, 74.57% (77.28%),75.89%,73.36%
ആകെ 1,32,70,482 ,- 94,10,450,
70.91%(73.84%), 71.61%, 70.29%
ഏഴു ജില്ലകൾ ഇന്ന് ബൂത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലാണ് ജനവിധി. രാവിലെ 7 മുതൽ വൈകന്നേരം 6 വരെയാണ് വോട്ടെടുപ്പ്. ആകെ 1,53,37,176 വോട്ടർമാരാണുള്ളത്. കാസർകോട്ടെ 2 ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാർഡിലും കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും 2 ഗ്രാമപഞ്ചായത്തുകളിലായി 9 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.