റാഗിംഗ് ബിൽ: നടപടി വേഗത്തിലാക്കണം

Thursday 11 December 2025 12:34 AM IST

കൊച്ചി: നിർദ്ദിഷ്ട റാഗിംഗ് നിരോധന (ഭേദഗതി) ബില്ലിന്റെ കരട് അന്തിമമാക്കൽ നടപടികൾ വൈകരുതെന്ന് ഹൈക്കോടതി. ബിൽ നിയമസഭയിൽ വയ്‌ക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ നാലാഴ്ചയ്‌ക്കകം പൂർത്തിയാക്കാൻ ഒക്ടോബർ 30ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബിൽ ഇപ്പോഴും നിയമ വകുപ്പിന്റെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ശിക്ഷാ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതിനാണ് ബിൽ നിയമ വകുപ്പിൽ തുടരുന്നതെന്ന് സർക്കാർ അറിയിച്ചു. നടപടി പൂർത്തിയാക്കാൻ ഒരാഴ്ച കൂടി അനുവദിച്ച കോടതി, വിഷയം 17ന് പരിഗണിക്കാൻ മാറ്റി. തടസങ്ങളുണ്ടെങ്കിൽ വകുപ്പു സെക്രട്ടറി അന്ന് ഓൺലൈനായി ഹാജരായി ആശയവിനിമയം നടത്തണം..റാഗിംഗ് തടയാൻ കർശന നിയമഹനിർമ്മാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുളളത്. റാഗിംഗ് ക്രൂരതകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്.