വിസിമാരെ സുപ്രീം കോടതി നിയമിക്കും; ബുധനാഴ്ചയ്‌ക്കകം പേരുകൾ നൽകണം
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസിമാരെ സുപ്രീം കോടതി നിയമിക്കും. അടുത്ത ബുധനാഴ്ചയ്ക്കകം ഓരോ പേരുകൾ വീതം നൽകാൻ റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റിയോട് നിർദേശിച്ചു. സർക്കാർ - ഗവർണർ സമവായം പാളിയതോടെയാണ് കോടതിയുടെ ഇടപെടൽ.
ഇന്നലെ മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും ഗവർണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സർക്കാരും ഗവർണറും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
ഡിജിറ്റൽ സർവകലാശാലാ വി സിയായി ഡോ സജിഗോപിനാഥിനെ നിയമിക്കണമെന്ന നിലപാടിൽ മന്ത്രിമാരും ഡോ സിസാ തോമസിനെ നിയമിക്കുമെന്ന വാദത്തിൽ ഗവർണറും ഉറച്ചു നിന്നു. മുൻഗണനാക്രമം നിശ്ചയിച്ച് നിയമനത്തിനുള്ള പട്ടിക നൽകിയ മുഖ്യമന്ത്രിയല്ലേ ചർച്ചയ്ക്ക് വരേണ്ടതെന്ന് ഗവർണർ ചോദിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലെന്നായിരുന്നു മറുപടി.
സിസാ തോമസ് കാര്യക്ഷമതയില്ലാത്തയാളാണെന്ന മുഖ്യമന്ത്രിയുടെ കുറിപ്പിനെയും ഗവർണർ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിലെ വിദഗ്ദ്ധ സമിതികളിൽ സിസാ തോമസിനെ നേരത്തേ നിയമിച്ചത് അവരുടെ കഴിവിൽ വിശ്വാസമുള്ളതിനാലാണ്. പിന്നീട് വിസിയായി പരിഗണിക്കുമ്പോൾ തടസവാദമുന്നയിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രി നൽകിയ പേരുകൾ അതേപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറിയതെന്ന് മന്ത്രിമാർ മറുപടി നൽകുകയും ചെയ്‌തു.
സാങ്കേതിക സർവകലാശാലയിൽ ഡോ സതീഷ് കുമാറിനെയും ഡിജിറ്റലിൽ ഡോ സജി ഗോപിനാഥിനെയുമാണ് ഒന്നാം പേരായി മുഖ്യമന്ത്രി ശുപാർശ ചെയ്തത്. സിസയെ നിയമിക്കരുതെന്ന് പ്രത്യേകം കുറിപ്പും നൽകി. എന്നാൽ സാങ്കേതിക സർവകലാശാലയിൽ ഡോ ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ സിസയെയും വിസിയായി നിയമിക്കാമെന്ന സത്യവാങ്മൂലമാണ് ഗവർണർ സുപ്രീം കോടതിയിൽ നൽകിയത്.