1000ന് ഒരു രൂപ പലിശയ്ക്ക് ചന്തകളിൽ ദിവസ വായ്പ

Friday 12 December 2025 12:09 AM IST

തിരുവനന്തപുരം: വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് ചന്തകളിലെ കച്ചവടക്കാരെ രക്ഷിക്കാൻ ദിവസ വായ്പയുമായി സഹകരണ വകുപ്പ്. ആയിരം മുതൽ 50,000 രൂപ വരെ നൽകും. 'റീകൂപ്പ് " എന്നാണ് പദ്ധതിയുടെ പേര്. വായ്പ എത്തിക്കാൻ റീകൂപ്പർമാരെ (വിതരണം ചെയ്യുന്ന വ്യക്തികൾ) നിയോഗിക്കും.

അന്നുതന്നെ തിരിച്ചടയ്ക്കണം. ആയിരം രൂപയുടെ ഒരു ദിവസത്തെ പലിശയായി നിശ്ചയിച്ചിരിക്കുന്നത് വെറും ഒരു രൂപയാണ്. പലിശ മുൻകൂറായി നൽകണം. നൂറുരൂപയ്ക്ക് പത്തുരൂപ വരെയാണ് വട്ടിപ്പലിശക്കാർ ഈടാക്കുന്നത്. തിരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾക്കാകും ചുമതല. ഇതിനായി വികസിപ്പിച്ച മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തത്സമയ വായ്പ നൽകുക. പരീക്ഷണം വിജയകരമായിരുന്നു. താമസിയാതെ വിതരണം തുടങ്ങും.

ഓരോ പ്രദേശത്തും റീകൂപ്പർമാരെ നിയോഗിക്കും. നിക്ഷേപ വായ്പ പിരിവുകാരെയും ഉപയോഗിക്കും. റീകൂപ്പർ തന്നെ തിരിച്ചടവ് ഉത്തരവാദിത്വം നിർവഹിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. തിരിച്ചടവ് ഉറപ്പാക്കാൻ കർശന നടപടി വേണമെന്നാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ അഭിപ്രായം. വഴിയോര കച്ചവടക്കാർക്ക് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അടച്ചു തീർക്കാവുന്ന ചെറുകിട വായ്പയായ പി.എം സ്വനിധി കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു. 10,000, 20,000, 50,000 രൂപ വരെയാണ് നൽകുന്നത്.