വാഹന പരിശോധന ജീപ്പിലിരുന്ന് വേണ്ട

Saturday 13 December 2025 12:10 AM IST

തൃശൂർ: പരിശോധനയ്ക്ക് വാഹനം കൈകാണിച്ച് നിറുത്തിയിട്ട് പൊലീസിന്റെ ഇങ്ങോട്ടു വാടാ... വിളി നിയമവരുദ്ധം. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിനടുത്ത് ചെന്ന് രേഖകൾ പരിശോധിക്കണം. വിവരാവകാശ അപേക്ഷയിൽ ഡി.ജി.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസ് ജീപ്പിലിരുന്ന് വാഹന പരിശോധന നടത്തുന്നവർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. തൊപ്പിവയ്ക്കാതെയും വാഹന പരിശോധന നടത്തരുത്. പരിശോധിക്കുമ്പോഴോ പിഴയീടാക്കുമ്പോഴോ ഡിവൈ.എസ്.പി മുതൽ താഴെ റാങ്കിലുള്ള ഓഫീസർമാരും പൊലീസുകാരും യൂണിഫോമും തൊപ്പിയും ധരിക്കണമെന്നാണ് നിയമം. ഇക്കാര്യങ്ങൾ വ്യക്തമാക്കി എല്ലാ സ്റ്റേഷനുകളിലേക്കും സർക്കുലർ അയച്ചിട്ടുണ്ടെന്നും ഡി.ജി.പി പറ‌ഞ്ഞു. ഇൻഡോർ ജോലികൾ, അടിയന്തര പ്രവർത്തനങ്ങൾ, മഫ്തി ഡ്യൂട്ടി, അതിരൂക്ഷ കാലാവസ്ഥ, ഹെൽമറ്റ് ഉപയോഗിക്കുന്ന ഡ്യൂട്ടി എന്നീ സാഹചര്യങ്ങളിലേ തൊപ്പി ധരിക്കാതെ ജോലി ചെയ്യാൻ പൊലീസിന് അവകാശമുള്ളൂ.

'മൊട"തന്നെ

നിറുത്തിയിട്ട ജീപ്പിലിരിക്കുന്ന പൊലീസ് ഓഫീസർ വാഹനം കൈകാണിച്ച് നിറുത്തും. രേഖയുമായി അങ്ങോട്ടു ചെല്ലാൻ കൈകാട്ടി വിളിക്കും. ഇതാണ് പതിവ്. എന്തിനേറെ, പൊലീസ് ജീപ്പ് ഡ്രൈവർമാർക്കുപോലും ഇതേ 'മൊട" തന്നെ.

മൊബൈലിൽ എടുക്കാം

ഗതാഗത ലംഘനം നടത്തുന്നത് കണ്ടാൽ പൊലീസിന് ക്യാമറയിൽ തെളിവ് ശേഖരിക്കാം. മൊബൈൽ ഫോണിലായാലും മതി. ട്രാഫിക് നിയമലംഘനം കണ്ടാൽ 9747001099 എന്ന നമ്പരിലേക്ക് പൊതുജനങ്ങൾക്കും ഫോട്ടോയും വീഡിയോയും അയയ്ക്കാം.