ഭായിമാർ കൂട്ടത്തോടെ ചെന്നിത്തലയിലേക്ക്, ദിവസം ആയിരം രൂപ വരെ പ്രതിഫലം

Saturday 13 December 2025 3:50 AM IST

മാന്നാർ: മലയാളികളെ കിട്ടാനില്ലാത്തതിനാൽ ബീഹാറി ഞാറ്റുപാട്ടിന്റെ അകമ്പടിയിൽ ചെന്നിത്തല പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി. ചെന്നിത്തല 9-ാം ബ്ലോക്ക് പാടശേഖരത്തിലെ വെട്ടത്തേരി ഭാഗത്താണ് സ്ത്രീകൾ ഉൾപ്പെട്ട ഒരു ഡസൻ ബീഹാറി തൊഴിലാളികൾ ചേർന്നു ദിവസം ഞാറു നട്ടത്.

വർഷങ്ങളായി മാന്നാർ, ചെന്നിത്തല, പള്ളിപ്പാട് മേഖലകളിൽ മാറിമാറി താമസിക്കുന്നവരാണ് ഈ അതിഥി തൊഴിലാളികളിൽ ഏറെയും. നേരത്തെ ഏജന്റുമാർ വഴിയായിരുന്നു അതിഥി തൊഴിലാളികൾ പാടശേഖരങ്ങളിലെ ജോലിക്കെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നേരിട്ടെത്തി കൂലി പറഞ്ഞുറപ്പിച്ചാണ് ജോലിക്കിറങ്ങുന്നത്. ദിവസക്കൂലി ഇനത്തിലാണെങ്കിൽ ഒരാൾക്ക് 1000 രൂപയും ഏക്കർ നിരക്കിലാണെങ്കിൽ 8000 രൂപയുമാണ് തൊഴിലാളികളുടെ കൂലി. തൊഴിലാളികളെ കിട്ടാത്തതിനാൽ അവർ പറയുന്ന കൂലി കൃത്യമായി കൊടുക്കേണ്ടി വരുന്നതായി കർഷകർ പറയുന്നു. കൃഷി ഒരുക്കത്തിനും ഞാറുനടുന്നതിനും മലയാളികളില്ലാത്തതിനാലാണ് ചെന്നിത്തലയിലെ പാടശേഖരം ബീഹാറുകാർ കയ്യടക്കിയത്. ഇവർ വേഗത്തിലും കൃത്യതയോടെയുമായ് ഞാറു നടന്നതെന്നും ജോലി സമയം പോലും നോക്കാതെ തൊഴിൽ ചെയ്യുമെന്നും കർഷകനും ചെന്നിത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഐപ്പ് ചാണ്ടപ്പിള്ള പറഞ്ഞു.