കോർപ്പറേഷൻ പിടിച്ചെടുത്ത് യു.ഡി.എഫ് കൊടു'കൈ'
തവിടുപൊടിയായി എൽ.ഡി.എഫ്
കൊച്ചി: 'കൈവിട്ടുപോയ' കൊച്ചി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്. 76 ഡിവിഷനുകളിൽ 47ഉം നേടി. വിമതഭീഷണി നിലനിൽക്കെ കൈപ്പിടിയിലൊതുക്കിയ ഉജ്ജ്വലവിജയം യു.ഡി.എഫ് നേതൃത്വത്തിനും ആശ്വാസമായി. ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽ.ഡി.എഫ് 22 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ വർഷം 34 ഡിവിഷൻ ചുവപ്പിച്ച ഇടതുമുന്നണിക്ക് ഉരുക്കുകോട്ടകളിലും കാലിടറി. ആറിടത്ത് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചു. ഒരു കോൺഗ്രസ് വിമതനും വിജയക്കൊടി പാറിച്ചു.
വിമതർ അമ്പിനും വില്ലിനും അടുക്കാതിരുന്നതോടെയാണ് 2020ൽ, 31 സീറ്റുപിടിച്ച യു.ഡി.എഫിന് അന്ന് ഹാട്രിക്ക് ഭരണം നഷ്ടമായത്. ഇക്കുറി ഒമ്പത് വിമതരുടെ ഭീഷണിയാണ് അതിജീവിച്ചത്. അലയടിച്ച യു.ഡി.എഫ് തരംഗത്തിൽ മുന്നണി കണക്കുകൂട്ടിയതിനും അപ്പുറം സീറ്റുകൾ വലത്തേയ്ക്ക് ചാഞ്ഞു. പ്രതിപക്ഷ നേതാവായ ആന്റണി കുരീത്തറയുടെ പരാജയം ക്ഷീണമായി. നഷ്ടമായ ഭരണം തിരികെ പിടിക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അവകാശപ്പെട്ടിരുന്നു.
യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥികളായി കരുതപ്പെട്ടവരെല്ലാം ജയിച്ചു. എന്നാൽ എൽ.ഡി.എഫിന്റെ മേയർ സാദ്ധ്യതാ പട്ടികയിലുണ്ടായിരുന്ന ദീപാ വർമ്മയടക്കം തോറ്റു. നഗരസഭ സ്റ്റാൻഡിംഗ് കൗൺസിലർമാരായ പി.ആർ. റെനീഷും ആർ.രതീഷുമെല്ലം പരാജയപ്പെട്ടു. മാലിന്യസംസ്കരണ രംഗത്തെ മികവും തിരുത്തി ഫ്ലാറ്റടക്കമുള്ള വികസന നേട്ടങ്ങളും ഉയർത്തിയായിരുന്നു ഇടതുമുന്നണി ജനവിധി തേടിയത്. എന്നാൽ അമ്പേ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡൻ എം.പി.യും നേരിട്ടിറങ്ങി നേതൃത്വം നൽകിയ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ യു.ഡി.എഫ് തരംഗമാണ് കൊച്ചിയിൽ കണ്ടത്.