ഒന്ന് വാടിയപ്പോൾ 6 താമര വിരിഞ്ഞു
• അഞ്ചിടത്ത് രണ്ടാമത്
കൊച്ചി: കൈയിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടപ്പോൾ രണ്ട് ഡിവിഷനുകളിൽ താമര വിരിയിച്ച് നിലമെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കാഴ്ചവച്ചത്. ആറ് ഡിവിഷനുകളിൽ കാവിക്കൊടി ഉയർന്നുപാറി. അഞ്ചിടത്ത് രണ്ടാം സ്ഥാനത്തുമെത്തി. 2020ൽ അഞ്ചിടത്തായിരുന്നു ജയം. വിമതയായി മത്സരിച്ച ബി.ജെ.പി മുൻ സംസ്ഥാന ഉപാദ്ധ്യക്ഷ ശ്യാമള എസ്.പ്രഭുവിനെ, അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ചെർളായി ഡിവിഷൻ നിലനിറുത്താൻ ബി.ജെ.പിക്ക് കഴിഞ്ഞത് സംഘടനാ ശക്തി ഉയർത്തിക്കാട്ടുന്നതായി.
ചെർളായിയിൽ പ്രവിത വിജയകുമാർ ഉജ്ജ്വല വിജയംനേടി. 1593 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്യാമള എസ്. പ്രഭുവിനെ തോൽപ്പിച്ചത്. വോട്ടർമാർ ഏറ്റവും കുറവും പോളിംഗ് ഏറ്റവും ഉയർന്നുനിന്ന ഐലൻഡ് നോർത്ത് ബി.ജെ.പി നിലനിറുത്തി. സിറ്റിംഗ് കൗൺസിലറായ ടി.പത്മകുമാരി വിജയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന യു.ഡി.എഫിന്റെ അഡ്വ.ആന്റണി കൂരീത്തറയെ 45 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. 2020ൽ ഒരു വോട്ടിനായിരുന്നു ജയം.
എറണാകുളം സെൻട്രലും അമരാവതിയും ബി.ജെ.പിക്കൊപ്പം നിന്നു. സിറ്റിംഗ് കൗൺസിലർമാർ മാറ്റുരച്ച എറണാകുളം സെൻട്രലിൽ ജനഹിതം സുധ ദിലീപ് കുമാറിനൊപ്പമായിരുന്നു. മനു ജേക്കബ് തോറ്റു. അമരാവതിയിൽ പ്രിയ പ്രശാന്തിലൂടെയാണ് വിജയം ആവർത്തിച്ചത്. പുതുതായി രൂപീകരിച്ച തൃക്കണാർവട്ടം ഡോ. ജലജ എസ്. ആചാര്യയിലൂടെ ബി.ജെ.പി അക്കൗണ്ടിൽ എത്തിച്ചപ്പോൾ എന്നും യു.ഡി.എഫിനൊപ്പം നിന്നിരുന്ന പനയപ്പള്ളിയിൽ അട്ടിമറി വിജയമാണ് ബി.ജെ.പി നേടിയത്. അശ്വതി ഗിരീഷ് വിജയിച്ചു. സിറ്റിംഗ് ഡിവിഷനായ എറണാകുളം സൗത്തിലാണ് താമര വാടിയത്. 17 വോട്ടിനായിരുന്നു തോൽവി. എറണാകുളം നോർത്ത്, ചങ്ങമ്പുഴ, ഗിരിനഗർ, പനമ്പിള്ളിനഗർ, കടേഭാഗം വാർഡുകളിലാണ് രണ്ടാം സ്ഥാനം.