പാലക്കാട് കാലിടറി ഇടതുപക്ഷം, തിരിച്ചുവന്ന് യു.ഡി.എഫ്
പാലക്കാട്: ആറുമാസത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വാതിൽ തുറക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിൽ പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിന് അടിപതറി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വൻ മുന്നേറ്റം കാഴ്ചവെച്ചാണ് യു.ഡി.എഫ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി തുടർച്ചയായ മൂന്നാംതവണയും ഭരണത്തിലേറാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ കൈയ്യിലിരുന്ന രണ്ട് പഞ്ചായത്തുകളും അട്ടമറിച്ച് ബി.ജെ.പി ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ എൻട്രി മാസാക്കി.
നെല്ലറയിലെ ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെയും ഇടതുകോട്ടകൾ നിലംപരിശാക്കിയായിരുന്നു യു.ഡി.എഫിന്റെ തേരോട്ടം. കഴിഞ്ഞ തവണ കോൺഗ്രസിന് ഒരുസീറ്റും മുസ്ലീം ലീഗിന് രണ്ടും ഉൾപ്പെടെ ജില്ലാ പഞ്ചായത്തിൽ ആകെ മൂന്നു സീറ്റിലേക്ക് ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ നാലിരട്ടി സീറ്റുകൾ നേടി. ആകെയുള്ള 31 സീറ്റിൽ എൽ.ഡി.എഫ് 19, യു.ഡി.എഫ് 12 എന്നിങ്ങനെയാണ് കക്ഷിനില. 88 ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് 46ലേക്ക് ചുരുങ്ങി. 31 പഞ്ചായത്തുകളിൽ ഭരണം നേടി യു.ഡി.എഫ് അവിടെയും കരുത്തുകാട്ടി. രണ്ട് പഞ്ചായത്തുകൾ പിടിച്ചടക്കി എൻ.ഡി.എയും വരവറിയിച്ചു. അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തുകളാണ് ബി.ജെ.പി വിജയിച്ചത്. ഒമ്പതിടങ്ങളിൽ ടൈ ആണ്. അയിലൂർ, ചളവറ, കോട്ടായി, മാത്തൂർ, പറളി, തെങ്കര, വടക്കഞഅചേരി, വിളയൂർ, എരുത്തേമ്പതി എന്നീ പഞ്ചായത്തുകളുടെ ഭരണം നിശ്ചയിക്കുക ടോസിലൂടെയാകും. ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് ഇടതുപക്ഷത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഇടത്തും ഇടതുപക്ഷം ഭരണം നിലനിറുത്തി. അട്ടപ്പാടി ബ്ലോക്ക് കൈവിട്ടു, തൃത്താലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പവും എത്തി.
നഗരസഭകളിലും യു.ഡി.എഫിന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ആകെയുള്ള 7 നഗരസഭകളിൽ നാലിടത്തും യു.ഡി.എഫ് വിജയച്ചു. കഴിഞ്ഞതവണ 5 നഗരസഭകളിൽ വിജയച്ച എൽ.ഡി.എഫ് ഇത്തവണ ഒറ്റപ്പാലത്തും ഷൊർണൂരിലും മാത്രമായി ഒതുങ്ങുകയായിരുന്നു. പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാമതും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവലഭൂരിക്ഷം നേടാനാകാത്തതും സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയതും ക്ഷീണമായെങ്കിലും ഭരണം നിലനിറുത്തിയതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾക്കിടയിലും നഗരത്തിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തി. എൽ.ഡി.എഫും കഴിഞ്ഞതവണത്തേതിനെക്കാൾ രണ്ടു സീറ്റ് കൂടുതൽ നേടി.
ഗ്രാമ പഞ്ചായത്തുകൾ - 88
എൽ.ഡി.എഫ് - 54
യു.ഡി.എഫ് - 32 ബി.ജെ.പി - 2
ടൈ - 9
ബ്ലോക്ക് പഞ്ചായത്ത് - 13 എൽ.ഡി.എഫ് - 9
യു.ഡി.എഫ് - 4
ജില്ലാ പഞ്ചായത്ത് - 31 എൽ.ഡി.എഫ് - 19
യു.ഡി.എഫ് - 12
നഗരസഭ - 7 യു.ഡി.എഫ് - 3 എൽ.ഡി.എഫ് - 3 ബി.ജെ.പി - 1