കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി യു.ഡി.എഫ്
മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി യു.ഡി.എഫ്
കോഴിക്കോട്: 1995ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ആദ്യമായി യു.ഡി.എഫിന് ഭരണം. മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആകെയുള്ള 28 സീറ്റിൽ 15 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയക്കൊടി പാറിച്ചത്. കോൺഗ്രസ് എട്ട് സീറ്റുകൾ നേടി കരുത്തുകാട്ടി. മുസ്ലിംലീഗ് ആറ് സീറ്റുകൾ നേടിയപ്പോൾ അഴിയൂർ സീറ്റ് ആർ.എം.പി.ഐ പിടിച്ചെടുത്തു. എൽ.ഡി.എഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്. സി.പി.എം 12 സീറ്റ് നേടിയപ്പോൾ സി.പി.ഐ ഒരു സീറ്റ് നേടി. 2020ൽ 27 സീറ്റിൽ 18 സീറ്റുകളോടെയായിരുന്നു എൽ.ഡി.എഫിന്റെ മുന്നേറ്റം. സി.പി.എം 14 സീറ്റുകൾ നേടിയപ്പോൾ സി.പി.ഐയും ആർ.ജെ.ഡിയും രണ്ട് വീതം സീറ്റുകൾ നേടിയിരുന്നു. യു.ഡി.എഫിൽ കോൺഗ്രസ് അഞ്ചും ലീഗിന് നാലുമടക്കം ഒമ്പത് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. കോടഞ്ചേരി ഡിവിഷനിൽ നിന്ന് ജയിച്ച കെ.പി.സി.സി അംഗവും മഹിളാ കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മില്ലി മോഹൻ കൊട്ടാരത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാൻ സാദ്ധ്യത.
വയനാട്ടിലും യു.ഡി.എഫ്
പ്രദീപ് മാനന്തവാടി കൽപ്പറ്റ: കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടപ്പെട്ട വയനാട് ജില്ലാ പഞ്ചായത്ത് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ എൽ.ഡി.എഫിന് ദയനീയ തോൽവി. മികച്ച സ്ഥാനാർത്ഥി പട്ടികയുമായി മത്സരിച്ച എൽ.ഡിഎ.ഫിന് തിരുനെല്ലിയിലും മീനങ്ങാടിയിലും മാത്രമാണ് വിജയിക്കാനായത്. 17 ൽ15 സീറ്റിലും യു.ഡി.എഫ് വിജയിച്ചു. വൈത്തിരി,അമ്പലവയൽ, വെള്ളമുണ്ട , എടവക തുടങ്ങിയ ഡിവിഷനുകൾ നഷ്ടമായത് എൽ.ഡി.എഫിന് കനത്ത ആഘാതമായി. എടവകയിൽ ജസ്റ്റിൻബേബി,അമ്പലവയലിൽ എൻ പി കുഞ്ഞുമോൾ ,വൈത്തിരിയിൽ അനസ്റോസ്ന സ്റ്റെഫി എന്നിവരുടെ പരാജയം എൽ.ഡി.എഫിന് കൂടുതൽ പ്രഹരമായി. എൽ.ഡി.എഫിലെ ബീനാ വിജയൻ വിജയിച്ച മീനങ്ങാടിയിൽ വലിയ ഭൂരിപക്ഷം നേടാനും കഴിഞ്ഞിട്ടില്ല. യു.ഡി.എഫിലെ തവിഞ്ഞാൽ ലിസിജോസ്, പനമരം ബീന സജി,മുള്ളൻകൊല്ലി ഗിരിജാ കൃഷ്ണൻ,കേണിച്ചിറ അമൽജോയ്,കണിയാമ്പറ്റ സുനിൽകുമാർ,നൂൽപ്പുഴ ഷീജ സതീഷ്,അമ്പലവയലിൽ ജിനിതോമസ്,തോമാട്ട് ചാലിൽ ശശീന്ദ്രൻ,മുട്ടിലിൽ നസീമ ടീച്ചർ, മേപ്പാടിയിൽ ടീ ഹംസ,വൈത്തിരിയിൽ ചന്ദ്രികാ കൃഷ്ണൻ, പടിഞ്ഞാറത്തറയിൽ കമലാ രാമൻ,തരുവണയിൽ മുഫീദ തസ്നി,ഇടവകയിൽ ജിൻസൺ തുപ്പുംകര ,വെള്ളമുണ്ടയിൽ സൽമാമോയ് എന്നിവരാണ് വിജയിച്ചത്. ഇത്തവണ വനിത സംവരണമാണ് ജില്ലാ പഞ്ചായത്തിൽ. ആദ്യ രണ്ടര വർഷം കോൺഗ്രസിലെ ചന്ദ്രിക കൃഷ്ണൻ പ്രസിഡന്റാകാനാണ് സാദ്ധ്യത. മുസ്ലിം ലീഗിനാണ് ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനമെങ്കിൽ നസീമ ടീച്ചർ, മുഫീദ തസ്നി എന്നിവരിൽ ഒരാൾ പ്രസിഡന്റ് ആകും.