പരാജയ കാരണം കണ്ടെത്തി തിരുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരത്തിൽ എൻ.ഡി.എയ്ക്ക് മേൽക്കൈ നേടാനായതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
ജനങ്ങളുടെയാകെ പിന്തുണ ആർജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുമുന്നണി വരുംനാളുകളിൽ കടക്കും. എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കും. ഇടതു സർക്കാരിന്റെ വികസന- ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.