ബിജെപിയുടെ വഴി മുടക്കാൻ ഇടതും വലതും, പാലക്കാട് തിരക്കിട്ട ചർച്ചകൾ; സ്വതന്ത്രൻ നിർണായകമാകും
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി നടക്കുന്നു. നഗരസഭയിൽ ബിജെപിയുടെ ഭരണം തടയാൻ മുന്നണികൾ സഖ്യ സാദ്ധ്യത അന്വേഷിക്കുകയാണ്. ബിജെപിയെ മാറ്റിനിർത്തുന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. സഖ്യ സാദ്ധ്യതയും അദ്ദേഹം തള്ളിയിട്ടില്ല. ബിജെപിയെ മാറ്റനിർത്താൻ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് നഗരസഭയിൽ മതേതര സഖ്യ സാദ്ധ്യത സിപിഎമ്മും തള്ളുന്നില്ല. ബിജെപി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ 53 സീറ്റുകളിൽ 25 എണ്ണം നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എൽഡിഎഫും യുഡിഎഫും സ്വതന്ത്രനും കൈകോർത്താൽ ഭരണത്തിലേറാനാകില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട് നഗരസഭയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റിനിറുത്താൻ മതേതര ചേരികൾ ഒന്നിക്കണമെന്ന് വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ എന്നാണ് അറിയേണ്ടത്. യുഡിഎഫിന് 18 സീറ്റ്. ഇടതുപക്ഷത്തിന് ഒൻപത്. ഒരു കോൺഗ്രസ് വിമതനും ജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ ബിജെപി മുന്നിലെത്തുകയായിരുന്നു.
ഇതിനിടെ, മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് പറഞ്ഞു. മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്നും എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയ ആളായതിനാൽ സ്വതന്ത്രനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയിരുന്നു. പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാണ്. ഔദ്യോഗിക പക്ഷത്തിനെതിരെ മുൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ വിവാദങ്ങളുണ്ടായി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ മുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എയോടൊപ്പം, പൊതുചടങ്ങിൽ നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തതിനെ തുടർന്നുണ്ടായ പൊട്ടിത്തെറികളും പാർട്ടിയിൽ നിലനിന്നിരുന്നു.