കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതാണ് അവസരം; 10 വര്‍ഷത്തിനിടെ കൂടിയത് 6777 രൂപ

Monday 15 December 2025 11:12 PM IST

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സന്തോഷം നല്‍കുന്ന പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കര്‍ഷകരുടെ തലവര മാറ്റുന്ന ഇടപെടലുണ്ടാകുമെന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളില്‍ ദക്ഷിണേന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

മഖാന (ലോട്ടസ് സീഡ്‌സ്) കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി 476 കോടിയുടെ പദ്ധതിയാണ് ഉത്തരേന്ത്യയെ ലക്ഷ്യം വെച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് കൊപ്രയുടെ താങ്ങുവിലയില്‍ 445 രൂപ നിരക്കില്‍ ക്വിന്റലിന് വരുത്തിയ വര്‍ദ്ധനവാണ്. കൊപ്രയുടെ താങ്ങുവില അടുത്ത സീസണില്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 445 രൂപ കൂട്ടി 12,027 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 400 രൂപയും കൂട്ടി 12,500 രൂപയുമാക്കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

രാജ്യത്ത് കൊപ്ര ഉത്പാദനത്തില്‍ 25 ശതമാനത്തിലധികവുമായി മൂന്നാം സ്ഥാനത്താണ് കേരളം. കര്‍ണാടക, തമിഴ്‌നാട് എന്നിവരാണ് കേരളത്തിന് മുന്നിലുള്ളത്. 2014ല്‍ മില്‍ കൊപ്രയ്ക്ക് താങ്ങുവില 5,250 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 5,500 രൂപയുമായിരുന്നത് യഥാക്രമം ഇപ്പോള്‍ 12,027 രൂപയായും 12,100 രൂപയുമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. അതായത് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൊപ്രയ്ക്ക് 6777 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 6600 രൂപയും വര്‍ദ്ധിപ്പിച്ചത്.