മസാല ബോണ്ടിൽ ഇ.ഡി നോട്ടീസ്: തുടർ നടപടിക്ക് സ്റ്റേ
കൊച്ചി: വിദേശത്തു നിന്ന് മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് ഇ.ഡി കിഫ്ബിക്ക് നൽകിയ നോട്ടീസിൽ തുടർനടപടി തടഞ്ഞ് ഹൈക്കോടതി. മൂന്നു മാസത്തേക്കാണ് സ്റ്റേ. ഇ.ഡി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നൽകിയ ഹർജിയിലാണ് നടപടി.
ഹർജിയിൽ വിശദ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. അതേസമയം, സമ്പൂർണ സ്റ്റേ അനുവദിക്കുന്നതിനു പകരം നോട്ടീസിൽ വിശദീകരണം നൽകാൻ നിർദ്ദേശം നൽകണമെന്ന് ഇ.ഡിക്കായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ ആവശ്യപ്പെട്ടു. കോടതിയുടെ തീർപ്പിനു വിധേയമായി മാത്രമേ തുടർനടപടി ഉണ്ടാകൂ എന്നും അറിയിച്ചു. ഇക്കാര്യം രേഖാമൂലം നൽകിയാൽ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
ഫെമ ലംഘനമുണ്ടെന്ന ഇ.ഡിയുടെ പരാതിയും പിഴ ഈടാക്കാതിരിക്കാൻ കാരണം അറിയിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസും റദ്ദാക്കണമെന്ന് കാട്ടിയാണ് കിഫ്ബിയുടെ ഹർജി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി വാങ്ങാൻ ഫണ്ട് ഉപയോഗിച്ചതിൽ തെറ്റില്ലെന്നും കിഫ്ബി വാദിച്ചു.