ജില്ലയിൽ എസ്.ഐ.ആർ അന്തിമ ഘട്ടത്തിൽ

Wednesday 17 December 2025 12:28 AM IST

കൊല്ലം: എസ്.ഐ.ആറുമായി (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി. എന്യൂമറേഷൻ ഫോം വിതരണവും ഡിജിറ്റലൈസേഷനും 100 ശതമാനം പൂർത്തിയായി. 21,44,527 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. 19,77,062 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു.

കുറ്റമറ്റതും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നിലവിൽ എ.എസ്.ഡി (ആബ്‌സെന്റ്, സ്ഥിരമായി സ്ഥലത്തില്ലാത്തവർ, മരണപ്പെട്ടവർ)/ വോട്ടർമാരുടെ ആവർത്തനം/ 85 വയസ് കഴിഞ്ഞ വോട്ടർമാർ എന്നിവ ഒരിക്കൽ കൂടി ബി.എൽ.ഒമാർ മുഖാന്തരം പരിശോധിക്കും. ഇതിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ 18നകം തന്നെ ബൂത്ത് ലെവൽ ഏജന്റുമാർ ബി.എൽ.ഒമാരുടെയും ബന്ധപ്പെട്ട ഇ.ആർ.ഒമാരുടെയും ശ്രദ്ധയിൽപ്പെടുത്തണം.

സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ 1,200 അധികം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകളാണ് പുനക്രമീകരിച്ചത്. ഇപ്രകാരം 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ക്രമീകരിച്ചു. നിലവിൽ ജില്ലയിൽ മാപ്പിംഗ് ചെയ്യാൻ സാധിക്കാത്ത 2,060,21 വോട്ടർമാരെ പരമാവധി മാപ്പിംഗ് ചെയ്യാൻ പ്രത്യേക പ്രവർത്തനങ്ങൾ നടത്തുമെന്നും ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹകരണവും കളക്ടർ എൻ.ദേവിദാസ് ആവശ്യപ്പെട്ടു.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ഇക്ബാൽ കുട്ടി (കേരള കോൺഗ്രസ് (എം), അഡ്വ. തൃദീപ് കുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), വി.കെ.അനിരുദ്ധൻ (സി.പി.എം), അഡ്വ. കൈപ്പുഴ വി.റാംമോഹൻ (ആർ.എസ്.പി), അഡ്വ. എസ്.വേണുഗോപൻ, ആലഞ്ചേരി ജയചന്ദ്രൻ (ബി.ജെ.പി), അഡ്വ. വിനിത വിൻസന്റ് (സി.പി.ഐ), നയാസു മുഹമ്മദ് (കേരള കോൺഗ്രസ് (ജോസഫ്), ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.