തിരഞ്ഞെടുപ്പിനോടനുബന്ധിച്ച എക്സൈസ് സ്പെഷ്യൽ ഡ്രൈവ്; അറസ്റ്റിലായത് 151 പേർ
മലപ്പുറം: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 838 പരിശോധനകളിലായി അറസ്റ്റിലായത് 151 പേർ. പൊലീസ്, വനം വകുപ്പ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ് തുടങ്ങിയവരുമായി സഹകരിച്ച് 38 ഇടങ്ങളിൽ പരിശോധന നടത്തി. 5,739 വാഹന പരിശോധനകളും നടത്തി. നവംബർ 14 മുതൽ ഈ മാസം 11 വരെയുള്ള കണക്കാണിത്. 93 അബ്കാരി കേസുകളിലായി 86 പേരുടെയും 68 എൻ.ഡി.പി.എസ് കേസുകളിലായി 65 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. എൻ.ഡി.പി.എസ് കേസുകളിൽ പിടിയിലായവരിൽ നിന്നും തൊണ്ടി മുതലായി 20.95 ലക്ഷം രൂപയും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. അബ്കാരി കേസുകളിൽ പിടിയിലായവരിൽ നിന്നും 1,910 രൂപയും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ 156 തവണ പരിശോധന നടത്തി. കൂടാതെ, 194 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. 38 തവണയാണ് പരിശോധന നടത്തിയത്. നഗരത്തിന്റെ വിവിധ ഇടങ്ങൾ, അടച്ച് പൂട്ടിയ സ്ഥാപനങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂൾ പരിസരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ലഹരി മരുന്നുകൾ എത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിരുന്നു. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ മുൻകാലങ്ങളിൽ പിടിയിലായവരെ നിരീക്ഷിച്ച് വരുന്നതിനൊപ്പം ഇവ വിൽപ്പന നടത്താനിടയുള്ള പ്രദേശങ്ങളിൽ വ്യാപക പരിശോധനയും നടത്തി.
എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്സ്, ആന്റിനർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവരാണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്തവ
> അബ്കാരി
ചാരായം - 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 390.350 ലിറ്റർ വാഷ് - 378 ലിറ്റർ ഇതര സംസ്ഥാന മദ്യം- 1.500 ലിറ്റർ
>എൻ.ഡി.പി.എസ്
കഞ്ചാവ് - 27.794 കിലോ കഞ്ചാവ് ചെടി- 3 കഞ്ചാവ് ബീഡി- 1 ഹെറോയിൻ- 3.199 ഗ്രാം ഹാഷിഷ് ഓയിൽ- 1.174 ഗ്രാം മെത്താഫെറ്റാമിൻ- 5.187 ഗ്രാം