ഹാബ്ര ജനതയുടെ ജീവിതം പറഞ്ഞ് പഞ്ചേരി
കൊച്ചി: പശ്ചിമബംഗാളിലെ ഹാബ്ര മേഖലയുടെ കണ്ണീരും ചിരിയും ഇഴചേരുന്നതാണ് കൊച്ചി മുസിരിസ് ബിനാലെയിൽ ഫോർട്ട്കൊച്ചി ആസ്‌പിൻ വാൾ കയർ ഗോഡൗണിലെ പ്രദർശനം.
ഹാബ്രയിലെ 75 വയസ് കഴിഞ്ഞവർ ഒരേജീവിതകാലത്ത് നാല് ദേശീയഗാനങ്ങൾ പാടിയവരാണ്. വിഭജനത്തിനു ശേഷവും പലവട്ടം ജീവിതങ്ങൾ വിഭജിക്കപ്പെടുന്നത് കണ്ട സ്വന്തം സമൂഹത്തിന്റെ അനുഭവങ്ങളാണ് പഞ്ചേരി ആർട്ടിസ്റ്റ് യൂണിയൻ ഒരുക്കിയ സൃഷ്ടികൾ. ബ്രിട്ടീഷ് ഇന്ത്യയിലും കിഴക്കൻ പാക്കിസ്ഥാനിലും സ്വതന്ത്ര ഇന്ത്യയിലും ബംഗ്ലാദേശിലുമായി പിന്നിട്ട ജീവിതമാണ് ഇവരുടേത്.
പശ്ചിമബംഗാളിലെ ബനിപൂരിൽ ആരംഭിച്ച പഞ്ചേരി കലാകൂട്ടായ്മയിൽ 14 കലാകാരന്മാരുണ്ട്. ദൃശ്യകല, ഡിസൈൻ, സാഹിത്യം, സിനിമ, ഫോട്ടോഗ്രഫി, സംഗീതം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് അംഗങ്ങൾ.
ചണമാണ് കലാസൃഷ്ടികളുടെ പ്രധാന അസംസ്‌കൃതവസ്തു. നൂറ്റാണ്ടുകളായി ചണം കൃഷിയായിരുന്നു നാട്ടുകാരുടെ വരുമാനമാർഗം. വ്യവസായവത്കരണത്തിലൂടെ ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ആഗോളവത്കരണവും ചണവ്യവസായത്തെ തകർത്തു. അതിനാലാണ് ചണം കലയിലും പ്രതിഫലിക്കാൻ കാരണമെന്ന് കൂട്ടായ്മ അംഗമായ ഭാസ്‌കർ ഹസാരിക പറഞ്ഞു.
വിഭജനത്തിനുശേഷം കിഴക്കൻ പാക്കിസ്ഥാനിലായിരുന്ന ജനത 1971ലെ ബംഗ്ലാദേശിന്റെ പിറവിക്ക് മുമ്പുണ്ടായ അക്രമങ്ങളിൽ നിന്ന് പലായനം ചെയ്ത് ഹാബ്രയിൽ എത്തിയവരാണ്.
കലാസൃഷ്ടികളിൽ ജീവിതാവസ്ഥകൾ ആഴത്തിൽ സ്വാധീനം ചെലുത്തി. വലകളുടെ കള്ളികളാണ് കലാസൃഷ്ടികളിൽ ഏറെയും. സ്ഥിരതയില്ലാത്ത ജീവിതത്തെ ഇവ പ്രതിനിധീകരിക്കുന്നു. കലാപ്രദർശനത്തിന് പുറമെ വീഡിയോ, പ്രകടനകല, അവതരണങ്ങൾ തുടങ്ങിയവയിലൂടെ തങ്ങൾ ഉന്നയിക്കുന്ന സന്ദേശം കലാസ്വാദകരിലേക്കും പൊതുസമൂഹത്തിലേക്കുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇവർ പറഞ്ഞു.