പരിഷ്‌കരിച്ച തൊഴിലുറപ്പ് 10 മണിക്കൂർ മാരത്തോൺ ചർച്ച ആരംഭിച്ചു ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി ഇ.പി.എഫും ഇ.എസ്.ഐയും വേണമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി 125 ദിവസത്തെ ഗ്രാമീണ തൊഴിൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വികസിത ഭാരത് ഗ്യാരന്റിി ഫോർ റോസ്ഗർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബില്ലിൽ ലോക്‌സഭയിൽ പത്തു മണിക്കൂർ ചർച്ച തുടങ്ങി.
അംഗമായവർക്ക് ഇ.പി.എഫ്, ഇ.എസ്.ഐ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 4വരെയാക്കണം. തൊഴിൽ ഉപകരണങ്ങളും യൂണിഫോമും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
പുതിയ ബിൽ വഴി തൊഴിൽ ഉറപ്പാക്കാനും ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുമുള്ള മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗ്രാമങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കി ദാരിദ്ര്യരഹിതമാക്കലാണ് ലക്ഷ്യം.
ഇന്നലെ വൈകുന്നേരം 5.45ന് തുടങ്ങിയ പത്തുമണിക്കൂർ ചർച്ചയ്‌ക്ക് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് മറുപടി നൽകും.
രാഷ്‌ട്രപിതാവിനോടുള്ള പാതകം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ബില്ലിൽ നിന്ന് നീക്കം ചെയ്തത് ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന്
ചർച്ചയ്ക്ക് തുടക്കമിട്ട കോൺഗ്രസ് അംഗം ജയ് പ്രകാശ് പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്നും ഗ്രാമസഭകൾക്കുള്ള അവകാശം ഇല്ലാതാകുന്നത് തൊഴിൽ കുറയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദിഷ്ട നിയമം ദരിദ്ര-ദളിത് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിന്റെ പേരിനെ എതിർത്ത ഡി.എം.കെ അംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. തമിഴ്നാട്, കേരള എം.പിമാർ മാതൃഭാഷയിലാണ് പ്രസംഗിച്ചത്. ബില്ലിനെതിരെ ഇന്ന് പ്രതിപക്ഷ എം.പിമാർ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽനിന്ന് പ്രകടനമായാകും പാർലമെന്റിലെത്തുക.
അസാദ്ധ്യമായ വാഗ്ദാനം:
കൊടിക്കുന്നിൽ സുരേഷ്
125 ദിവസം തൊഴിൽ അസാദ്ധ്യമായ വാഗ്‌ദാനമെന്ന് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സംസ്ഥാനങ്ങൾക്കും ബാദ്ധ്യത വരുന്നതിനാൽ തൊഴിൽ കുറയും. ഒന്നാം യു.പി.എ സർക്കാർ തൊഴിൽ അവകാശമെന്ന തത്ത്വത്തിൽ അടിസ്ഥാനമാക്കി തയ്യാറാക്കിയ നിയമമാണ് ഇല്ലാതാക്കുന്നത്. പദ്ധതി ബഡ്‌ജറ്റ് അനുപാതമാക്കിയാൽ കേരളം അടക്കം സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടും. 60 ദിവസം പദ്ധതി നിർത്തിവയ്‌ക്കാനുള്ള വ്യവസ്ഥ തിരിച്ചടിയാകും.