പണം വാങ്ങി പരോൾ: ജയിൽ ഡി.ഐ.ജിക്ക് എതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാർക്ക് പണം
വാങ്ങി ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്നും പലർക്കും പരോൾ അനുവദിച്ചെന്നും കണ്ടെത്തിയതിനെ തുടർന്ന് ജയിൽ ഡിഐജി എം.കെ വിനോദ് കുമാറിനെതിരേ വിജിലൻസ് കേസെടുത്തു. ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജിയാണ്. തിരുവനന്തപുരത്തെ ഒന്നാം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനാണ് അന്വേഷണ ചുമതല.
വിവിധ ജയിലുകളിലെ തടവുകാർക്ക് പരോൾ ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് നടത്തിയ,പ്രാഥമികാന്വേഷണത്തിലാണ് ഗൂഗിൾ പേ വഴിയും ഭാര്യയുടെയും അക്കൗണ്ട് വഴിയും 1.8ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്യും. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഉൾപ്പെടെ സൗകര്യങ്ങളൊരുക്കാൻ പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വിയ്യൂർ ജയിലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് വിനോദ് പണം വാങ്ങുന്നതെന്നും കണ്ടെത്തി.