ഒരു ടിക്കറ്റിന് 3700 രൂപ; 'കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍' സ്‌പെഷ്യല്‍ ട്രെയിന്‍ ഒരെണ്ണം കൂടി

Thursday 18 December 2025 12:59 AM IST

സ്വകാര്യ ബസുകളില്‍ അമിത നിരക്ക്

പാലക്കാട്: ക്രിസ്മസ്, പുതുവത്സര അവധിയുടെ യാത്രാത്തിരക്ക് ഇന്നാരംഭിക്കും. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതിനാല്‍ സ്വകാര്യ ബസുകളില്‍ വന്‍തുക മുടക്കി ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് മറുനാട്ടിലെ മലയാളികള്‍. ഇന്നും നാളെയും ബെംഗളൂരുവില്‍ നിന്ന് പാലക്കാട് വരെ 3700 രൂപ വരെയാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. തിരക്ക് മുന്നില്‍ക്കണ്ട് കേരള, കര്‍ണാടക ആര്‍.ടി.സികള്‍ സ്‌പെഷ്യല്‍ ബസുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു പര്യാപ്തമല്ലെന്ന് യാത്രക്കാര്‍ പറയുന്നു. ദക്ഷിണ റെയില്‍വേ ആവശ്യത്തിന് ശബരിമല സ്‌പെഷ്യല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ വളരെ കുറച്ചേ അനുവദിച്ചിട്ടുള്ളു. ബെംഗളൂരുവില്‍ നിന്നും നാളെ പുറപ്പെടുന്ന തിരുവനന്തപുരം എ.സി സ്‌പെഷ്യല്‍ ട്രെയിനില്‍(06555) ടിക്കറ്റുകള്‍ ഇതിനകം വെയ്റ്റിംഗ് ലിസ്റ്റിലായി. ചെന്നൈയില്‍ നിന്ന് നാളെ പുറപ്പെടുന്ന ചെന്നൈ-കൊല്ലം സ്‌പെഷ്യല്‍ ട്രെയിനിലെ(06127) ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റില്‍ ആണ്.

ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി

ക്രിസ്മസ്, പുതുവര്‍ഷ യാത്രാത്തിരക്ക് പരിഗണിച്ച് കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലൂടെ ഹരിദ്വാറിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഡിസംബര്‍ 24ന് രാവിലെ 11.15ന് കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന കോയമ്പത്തൂര്‍-ഹരിദ്വാര്‍ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്(നമ്പര്‍ 06043) 26ന് രാത്രി 12.05ന് ഹരിദ്വാറിലെത്തും. കേരളത്തില്‍ പാലക്കാട്(12.15), ഷൊര്‍ണൂര്‍(1.00), കോഴിക്കോട്(2.37), കണ്ണൂര്‍(4.02) എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്. മടക്ക ട്രെയിന്‍(നമ്പര്‍ 06044) ഡിസംബര്‍ 30ന് രാത്രി 10.30ന് ഹരിദ്വാറില്‍ നിന്ന് പുറപ്പെട്ട് ജനുവരി രണ്ടിന് പുലര്‍ച്ചെ നാല് മണിക്ക് കോയമ്പത്തൂര്‍ ജംഗ്ഷനിലെത്തും. കണ്ണൂര്‍(ജനുവരി ഒന്ന് രാത്രി 8.37), കോഴിക്കോട്(9.57), ഷോര്‍ണൂര്‍(11), പാലക്കാട് ജംഗ്ഷന്‍(11.47) എന്നിങ്ങനെയാണ് ട്രെയിനിന്റെ കേരളത്തിലെ സമയക്രമം. 10 എ.സി ത്രീ ടയര്‍ കോച്ച്, 2 എ.സി ത്രീ ടയര്‍ ഇക്കണോമി കോച്ച്, നാല് സ്ലീപ്പര്‍ കോച്ച്, ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് എന്നിവയാണ് ട്രെയിനിലുള്ളത്. സ്‌പെഷ്യല്‍ ട്രെയിനിലെ റിസര്‍വേഷന്‍ ആരംഭിച്ചു.