കേന്ദ്രം കോടികൾ വെട്ടിക്കുറയ്ക്കുന്നു: മന്ത്രി ബാലഗോപാൽ

Friday 19 December 2025 12:36 AM IST

തിരുവനന്തപുരം: കിഫ്ബിയുടെയും പെൻഷന്റെയും പേരിൽ മൂന്ന് വർഷമായി കേന്ദ്രം ഓരോ വർഷവും 4,730 കോടി രൂപ വെട്ടിക്കുറയ്‌ക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2017ൽ പബ്ലിക് അക്കൗണ്ട് അഥവാ ട്രഷറിയിൽ കിടക്കുന്ന പണം കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. കിഫ്ബി ഫണ്ട് 12 കോടി വെട്ടിക്കുറച്ചു. ഈ വർഷം ഗ്യാരന്റി റിഡക്ഷൻ ഫണ്ടിന്റെ പേരിൽ 3,300 കോടി വെട്ടിക്കുറച്ചു. കേരളം സുപ്രീം കോടതിയിൽ പോയ സമയത്ത് അനുവദിച്ച 1,822 കോടി ഈ വർഷം പിടിച്ചു. ഐ.ജി.എസ്.ടി പൂളിന്റെ പേരിൽ 965 കോടി രൂപ വെട്ടിക്കുറച്ചുതായും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെതിരെ രാഷ്ട്രീയാതീതമായി പ്രക്ഷോഭം ഉയരണമെന്നും ധനമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ്: അധിക ബാദ്ധ്യത

തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്രവിഹിതം 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങൾക്ക് അധിക ബാദ്ധ്യതയുണ്ടാക്കുമെന്നും തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം കേരളത്തിൽ 9.07 കോടി തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചത്. 13.72 ലക്ഷം കുടുംബങ്ങൾ പങ്കെടുത്തു, 22 ലക്ഷത്തോളം പേർ എൻറോൾ ചെയ്തിട്ടുണ്ട്. വിഹിതം വെട്ടിക്കുറച്ചതിനാൽ സംസ്ഥാനത്തിന് പ്രതിവർഷം 2,000 കോടിയുടെയെങ്കിലും ബാദ്ധ്യതയുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.