ഗർഭിണിയെ കരണത്തടിച്ച സി.ഐ‌യ്ക്ക് തലയ്ക്കടി, ദൃശ്യം പുറത്തായതോടെ സസ്പെൻഷൻ

Friday 19 December 2025 1:00 AM IST

ദൃശ്യം നൽകിയത് ഹൈക്കോടതി ഇടപെട്ടതോടെ

മാറിടത്തിൽ പിടിച്ചുതള്ളി, കള്ളക്കേസെടുത്തു സംഭവം കഴിഞ്ഞ ജൂണിൽ എറണാകുളത്ത്

കൊച്ചി: ഭർ‌ത്താവിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞെത്തിയ ഗർഭിണിയെ സ്റ്റേഷൻ ഇൻസ്പെക്ടർ മാറിടത്തിൽ പിടിച്ചുതള്ളി കരണത്തടിച്ചു. ഞെട്ടിക്കുന്ന ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നതിന് പിന്നാലെ എസ്.എച്ച്.ഒ കെ.ജി.പ്രതാപ്ചന്ദ്രനെ സസ്പെൻഡ് ചെയ്തു.

ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദറാണ് നടപടിയെടുത്തത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

ഇയാൾ എറണാകുളം നോർത്ത് സ്റ്റേഷനിൽ സി.ഐ ആയിരിക്കെ 2024 ജൂൺ 20നായിരുന്നു സംഭവം. നിലവിൽ അരൂർ എസ്.എച്ച്.ഒയാണ് പ്രതാപ്ചന്ദ്രൻ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളാണ് (41) മർദ്ദനത്തിനും അപമാനത്തിനും ഇരയായത്. ഇരട്ടകളായ കൈക്കുഞ്ഞുങ്ങളുമായാണ് ഷൈമോൾ സ്റ്റേഷനിലെത്തിയത്. ദമ്പതികളുടെ നിയമപോരാട്ടത്തെ തുടർന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ദൃശ്യം പൊലീസ് കൈമാറിയത്.

2024 ജൂൺ 18ന് പുലർച്ചെ ഒന്നിന് ടൂറിസ്റ്റ് ഹോമിന് സമീപത്തു നിന്ന് സംശയാസ്പദ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റംചുമത്തിയാണ് ബെൻജോയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്. പൊലീസിന്റെ മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു ബെൻജോ.

വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഷൈമോളും പൊലീസുകാരും തമ്മിൽ ബെൻജോയുടെ സാന്നിദ്ധ്യത്തിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതാപ്ചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളി. ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാക്രമം.

തൃശൂർ സ്വദേശിയായ ബെൻജോയും കുടുംബവും എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡ് തറയിൽ വീട്ടിലാണ് താമസം. തൊടുപുഴ സ്വദേശിയാണ് ഷൈമോൾ.

ആക്രമിച്ചത് യുവതിയെന്ന് എഫ്.ഐ.ആർ

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെ‌ടുത്തി ഷൈമോൾക്കെതിരെ സംഭവദിവസം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായി എഫ്.ഐ.ആറുണ്ടാക്കി. നിലത്തെറിയാൻ ശ്രമിച്ചപ്പോൾ വനിതാ പൊലീസ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. സ്റ്റേഷനിലെ വാതിൽപ്പാളി ഷൈമോൾ തകർത്തു എന്നൊക്കെ എഫ്.ഐ.ആറിലുണ്ട്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്രതാപ്ചന്ദ്രൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതായും പറയുന്നു.

വിവരാവകാശ പ്രകാരം പോലും ദൃശ്യം നൽകിയില്ല

അഞ്ചു ദിവസം കഴിഞ്ഞാണ് ബെൻജോയ്ക്ക് ജാമ്യം കിട്ടിയത്. ഷൈമോൾക്ക് എറണാകുളം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുട‌ർന്ന് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. സ്റ്റേഷനിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ അനുവദിച്ചില്ല. അഡ്വ. ആളൂർ മുഖേന നൽകിയ അപേക്ഷയിൽ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിശദവാദം കേട്ട ഹൈക്കോടതി നാലു ദിവസത്തെ സി.സി ടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ ഈ മാസം ഒന്നിനാണ് ഉത്തരവിട്ടത്. 17ന് ദൃശ്യങ്ങൾ ദമ്പതികൾക്ക് കിട്ടി. ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ റിട്ട്‌ഹർജി ഹൈക്കോടതിയിലാണ്.

സ്റ്റേഷനിൽ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും, കുട്ടികളെ നിലത്തെറിയാൻ ശ്രമിച്ചെന്നുമൊക്കെയുള്ള പൊലീസിന്റെ കള്ളത്തരം വിശ്വസിച്ചവർ കുറ്റപ്പെടുത്തിയതോടെ മാനസികമായി തകർന്നു. തുടർന്നാണ് സത്യാവസ്ഥ തെളിയിക്കാൻ ദൃശ്യങ്ങൾ തേടി കോടതിയെ സമീപിച്ചത്

ഷൈമോൾ