നിലമേൽ അപകടം: മരണത്തിലും തണലായി ഒൻപത് വയസുകാരൻ ദേവപ്രയാഗ്, അവയവങ്ങൾ ദാനം ചെയ്തു
തിരുവനന്തപുരം: നിലമേലിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ദേവപ്രയാഗിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രന്റെയും സിഎം അഖിലയുടെയും മകനാണ് ദേവപ്രയാഗ്.
ദേവപ്രയാഗിന്റെ അഞ്ച് അവയവങ്ങളാണ് (ഒരു വൃക്കയും കരളും, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ) ദാനം ചെയ്തത്. വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിയ്ക്കുമാണ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബർ 15ന് കൊല്ലം നിലമേലിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഉണ്ടായ അപകടത്തിൽ ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവപ്രയാഗിന് ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു.
കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായാണ് ദേവപ്രയാഗ് സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിച്ചത്.
ദേവപ്രയാഗ് ശാന്തിനികേതൻ സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ദേവപ്രയാഗിന്റെ അമ്മ സി.എം അഖില കലക്ടറേറ്റിൽ ആർടിഒ ഓഫീസ് ജീവനക്കാരിയാണ്.