കുറ്റൂരിലെ മണൽക്കൊള്ള : റവന്യു സംഘം അന്വേഷണം ആരംഭിച്ചു

Sunday 21 December 2025 1:46 AM IST

തിരുവല്ല : കുറ്റൂരിൽ മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവിൽ മണൽ കൊള്ള നടത്തുന്ന സ്ഥലം തഹസിൽദാർ സന്ദർശിച്ചു. എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിന് ഭീഷണി ഉയർത്തും വിധം മണലൂറ്റ് നടക്കുന്ന കുറ്റൂരിലെ തെങ്ങേലിയിലാണ് തഹസിൽദാർ ജോബിൻ കെ.ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ പി.ബിജുമോൻ എന്നിവരുടെ സംഘം സന്ദർശനം നടത്തിയത്. മണിമലയാറ്റിലെ മണൽപ്പുറ്റ് നീക്കത്തിന്റെ മറവിലെ മണൽ കൊള്ള സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനം. സ്ഥലത്തെത്തിയ തഹസിൽദാറും സംഘവും കരാറുകാരന്റെ കൈവശം ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ചു. നാട്ടുകാരിൽ നിന്നും തഹസിൽദാർ പരാതികൾ നേരിട്ടു കേട്ടു. അനുവദനീയമായ അളവിൽ കൂടുതലോ അനുവദിക്കപ്പെട്ട ദൂരത്തിൽ കൂടുതൽ ഭാഗത്തുനിന്നോ മണൽനീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് ഓഫീസർക്ക് രേഖാമൂലം അറിയിപ്പ് നൽകിയതായി തഹസിൽദാർ പറഞ്ഞു.

ഒരുമാസമായി മണൽകടത്തൽ

കുറ്റൂർ തോണ്ടറ പാലത്തിന് സമീപം നദിയുടെ മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന ദ്വീപിനു സമാനമായ മണൽപ്പുറ്റ് നീക്കം ചെയ്യുന്നതിന് കരാർ എടുത്ത കമ്പനിക്കെതിരെയാണ് മണലൂറ്റ് സംബന്ധിച്ച വ്യാപകമായ പരാതി ഉയർന്നത്. മണൽപ്പുറ്റിനോട് ചേർന്നുള്ള 580 മീറ്റർ ഭാഗത്തെ 17,000 എം ക്യൂബ് മണൽ നീക്കം ചെയ്യുന്നതിനാണ് സ്വകാര്യ കമ്പനിക്ക് മൈനർ ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിരുന്നത്. എന്നാൽ മണൽപ്പുറ്റും മറ്റും നീക്കം ചെയ്യുന്നതിന്റെ മറവിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ ഡ്രഡ്ജറുകളും ജെറ്റ് പമ്പും ഉപയോഗിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ഒരു മാസക്കാലമായി ആറ്റുമണൽ കടത്തുന്നത്. പ്രതിദിനം 50ലധികം ലോഡ് മണ്ണ് ഇവിടെ നിന്നും കടത്തുന്നതായാണ് നാട്ടുകാർ പറയുന്നത്. മണലൂറ്റിന് പിന്നിൽ ഭരണകക്ഷിയിലെ ചില നേതാക്കളുടെയും റവന്യൂ - ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.