ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

Sunday 21 December 2025 5:33 PM IST

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ നീരിക്ഷണം. ചെറുവള്ളി എസ്റ്റേറ്റിലെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്കുപോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് യൂണിറ്റും, എക്സ്പെർട്ട് കമ്മിറ്റിയും, സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല.​സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് റിപ്പോർട്ട് (,വിദഗ്ധ സമിതി റിപ്പോർട്ട്, സർക്കാർ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച ഭാഗങ്ങൾ റദ്ദാക്കി,​ഇതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനവും റദ്ദാക്കിപദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ കൃത്യമായ അളവ് (bare-minimum) നിർണ്ണയിക്കാൻ പുതിയ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.