'എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ"

Monday 22 December 2025 12:48 AM IST

തൃപ്പൂണിത്തുറ: പരലോകത്തും ശ്രീനിവാസന്റെ പ്രിയപ്പെട്ട എഴുത്തിന് തടസമുണ്ടാകില്ല. തന്റെ പ്രിയപ്പെട്ട പേനയും കടലാസുമായാണ് അദ്ദേഹം യാത്രയായത്. 'അച്ഛന് ഇനി എഴുതാനാവില്ലല്ലോ...  എന്തുചെയ്യും" എന്ന് രാവിലെ അന്ത്യകർമ്മങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളുമായി സംസാരിക്കവേ മകൻ ധ്യാൻ ശ്രീനിവാസനാണ് വിങ്ങലടക്കി ചോദിച്ചത്. അച്ഛന് പേനയും പേപ്പറും കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ജ്യേഷ്ഠൻ വിനീതും യോജിച്ചു. ശ്രീനിവാസന്റെ മുറിയിൽ നിന്ന് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട പേനയും സ്ഥിരം ഉപയോഗിക്കുന്ന കടലാസും എടുത്തു. എന്തെങ്കിലും എഴുതാൻ  വിനീതിനോട് പറഞ്ഞെങ്കിലും സാധിക്കുന്നില്ലെന്നായിരുന്നു മറുപടി. സത്യൻ അങ്കിളിനെക്കൊണ്ട് എഴുതിക്കാമെന്നായി ധ്യാൻ. സത്യൻ അന്തിക്കാട് എഴുതി ''എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ"". ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ നെഞ്ചിൽ എത്രയോ കഥാപാത്രങ്ങൾക്കും മറക്കാനാവാത്ത സംഭാഷണങ്ങൾക്കും രൂപം കൊടുത്ത ആ പേന സത്യൻ അന്തിക്കാട് വിതുമ്പലോടെ ചിതയിൽ വച്ചു. മടക്കയാത്രയിലും അങ്ങനെ ശ്രീനി വ്യത്യസ്തനായി.