ഡ്രോൺ ഉപയോഗിച്ച് വീട്ടിലെ ദൃശ്യങ്ങൾ പകർത്തി; ചാനലുകൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

Tuesday 23 December 2025 3:33 PM IST

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രമുഖ വാർത്താചാനലുകൾക്കും മാദ്ധ്യമപ്രവർത്തകർക്കുമെതിരെ പൊലീസിൽ പരാതി. ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി സുരാജ് ആണ് പരാതിക്കാരി. ആലുവ സ്റ്റേഷനിൽ നൽകിയ പരാതിയിൽ റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കുമെതിരെയും മേധാവികൾക്കുമെതിരെയുമാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

'വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ ഒരു മാദ്ധ്യമസ്ഥാപനത്തിനും അധികാരമില്ല. അന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു. അതിനാൽ, മേൽപറഞ്ഞ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തണം. നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണം'- ജയലക്ഷ്മി പരാതിയിൽ ചൂണ്ടിക്കാട്ടി.

2025 ഡിസംബർ 8ന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതിയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിധി പുറത്തുവന്ന ദിവസാണ് ചാനലുകൾ ദൃശ്യങ്ങൾ പകർത്തിയത്. വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.