ദേശീയ സ്കൂൾ കായികമേളകളിൽ കളം നിറഞ്ഞ് കേരളം

Wednesday 24 December 2025 12:09 AM IST

സമാനതകളില്ലാത്ത നേട്ടവുമായി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം : ദേശീയ സ്കൂൾ കായികമേളകളിൽ മുൻ വർഷങ്ങളിലേതിനേക്കാൾ അതിഗംഭീര പ്രകടനവുമായി കേരളം . ഇതുവരെ നടന്ന 16 കായിക ഇനങ്ങളിലെ ദേശീയ മത്സരങ്ങളിൽ നിന്നായി 25 സ്വർണം, 11വെള്ളി, 31 വെങ്കലം എന്നിങ്ങനെ 67 മെഡലുകളാണ് കേരളം വാരിക്കൂട്ടിയത്.

അത്‌ലറ്റിക്സിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും കിരീ‌ടം നേടിയത് കേരളമാണ്.മൂന്ന് പ്രായവിഭാഗങ്ങളിലായി ദേശീയ സ്കൂൾ മീറ്റ് വിഭജിച്ചശേഷം കേരളം സമ്പൂർണ കിരീടം നേടുന്നത് ഇതാദ്യമാണ്. സബ് ജൂനിയർ ഗേൾസ് ബാസ്കറ്റ് ബാളിലും സീനിയർ ബോയ്സ് ഫുട്ബാളിലും സീനിയർ പെൺകുട്ടികളുടെ സെപക് തക്രയിലും സ്വർണം നേടാനായി. ജൂനിയർ പെൺകുട്ടികളുടെ ഫുട്ബാളിലും ചെസിലും രണ്ടാം സ്ഥാനവും ലഭിച്ചു. സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബാൾ, സബ് ജൂനിയർ ആൺകുട്ടികളുടെ തായ്‌ക്കൊണ്ടോ, സീനിയർ പെൺകുട്ടികളുടെ തായ്‌ക്കൊണ്ടോ,റെസ്‌ലിംഗ്,ജൂനിയർ പെൺകുട്ടികളുടെ വോളിബാൾ,സ്വിമ്മിംഗ്,ബോക്സിംഗ്,ജൂനിയർ ആൺകുട്ടികളുടെ തയ്ക്കൊണ്ടോ എന്നിവയിലെല്ലാം ദേശീയ മത്സരങ്ങളിൽ മൂന്നാമതുമെത്താനായി.

ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ മറികടന്നാണ് ഓവറാൾ കിരീടം നേടിയത്. തുടർച്ചയായ മൂന്നാം വർഷമാണ് കേരളം ദേശീയ ചാമ്പ്യന്മാരാകുന്നത്.എട്ടു സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലങ്ങളുമുൾപ്പടെ 17 മെഡലുകളും 67 പോയിന്റും നേടിയായിരുന്നു കേരളത്തിന്റെ തേരോട്ടം. 110 മീറ്റർ ഹഡിൽസിൽ 13.66 സെക്കൻഡിൽ സ്വർണം നേടിയ കേരളത്തിന്റെ ഫസലുൽ ഹഖ് ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് അത്‌ലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.മലപ്പുറം നാവാമുകുന്ദ സ്കൂൾ വിദ്യാർത്ഥിയാണ് ഫസലുൽ ഹഖ്.

ഇൻഡോറിൽ നടന്ന 69-ാ മത് ദേശീയ സ്കൂൾ സബ്ജൂനിയർ അത്‌ലറ്റിക്സിലും കേരളം ഓവറാൾ ചാമ്പ്യന്മാരായി. 4 സ്വർണവും മൂന്ന് വെങ്കലമെഡലും നേടി 28 പോയിന്റ് കരസ്ഥമാക്കിയാണ് കേരള ടീം ഓവറോൾ ചാമ്പ്യന്മാരായത്. കഴിഞ്ഞവർഷം വെറും രണ്ട് വെങ്കലങ്ങളിൽ ഒതുങ്ങേണ്ടിവന്ന കേരളം ഇക്കുറി മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇക്കുറി പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യൻസും കേരളമാണ്. ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിലും ചാമ്പ്യന്മാരായതോടെയാണ് കേരളത്തിന് ട്രിപ്പിൾ കിരീടനേട്ടം സ്വന്തമായത്.ആദ്യമായാണ് കേരളം ദേശീയ ജൂനിയർ ചാമ്പ്യന്മാരാകുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തവണ ദേശീയ മത്സരങ്ങൾക്ക് ടീമുകളെ അയച്ചത്. മികച്ച പരിശീലകരുടെ സേവനം ഉറപ്പുവരുത്തിയതും ‌ടീം മാനേജർമാർ ഉത്തരവാദിത്വം നിറവേറ്റിയതും മികച്ച മത്സരഫലം ഉറപ്പാക്കാൻ വഴിയൊരുക്കി . ഇനിയുള്ള ഇനങ്ങളിലും മെഡൽ പ്രതീക്ഷയുണ്ട്.

- ഹരിഷ് ശങ്കർ, സ്പോർട്സ് ഓർഗനൈസർ,

പൊതുവിദ്യാഭ്യാസ വകുപ്പ്