ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തേ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദേശപ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയത്.
കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. ഐഎഫ‌്‌എഫ്‌കെയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തകയോട് തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്.
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അദ്ദേഹം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. എന്നാൽ പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിരുന്നു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അങ്ങനെയെങ്കിൽ അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.