കായികപ്രേമികൾക്കാശ്വാസം: സ്റ്റേഡിയം പുല്ല് നടിലിൽ

Thursday 25 December 2025 1:26 AM IST

തിരൂർ: കായികപ്രേമികൾക്ക് ആശ്വാസമായി തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. മൈതാന നവീകരണത്തിന്റെ ഭാഗമായി പ്രകൃതിദത്ത പുല്ല് വച്ചുപിടിപ്പിക്കലാണ് ഇപ്പോൾ ആരംഭിച്ചത്. നാല് കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടക്കുന്നത്.

ഗ്രൗണ്ടിലെ മണ്ണെല്ലാം ആദ്യം നിരപ്പാക്കി. ഒരു ഭാഗത്ത് പച്ചപ്പുല്ല് കൂട്ടത്തോടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പറിച്ചെടുത്ത പുല്ല് തൊഴിലാളികൾ മൈതാനത്തെല്ലാം നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ പുല്ല് നനയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.‌ സ്റ്റേഡിയം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ട്രാക്കിനു പുറത്ത് വേലി കെട്ടുന്ന പണി ജനുവരിയിൽ പൂർത്തിയാക്കും.തുടർന്ന് എട്ട് ട്രാക്കുകളുടെ സിന്തറ്റിക് ട്രാക്കും നിർമ്മിക്കും. നിലവിൽ ഇവിടെ ആറ് ട്രാക്കുകളുടെ സിന്തറ്റിക് ട്രാക്കാണ് ഉള്ളത്.ഇത് പാടെ നശിച്ചു.

തകർന്നു കിടന്നിരുന്ന രാജീവ് ഗാന്ധി ‌സ്റ്റേഡിയം ഏറെക്കാലമായി വിവാദങ്ങളുടെ മൈതാനമാണ്. സ്പോർട്സ് കൗൺസിൽ 10 കോടി നൽകാമെന്ന് ഏറ്റിരുന്നെങ്കിലും ഇതിനായി ഒപ്പിട്ടു നൽകേണ്ട കരാർ പ്രകാരം ‌സ്റ്റേഡിയത്തിന്റെ നടത്തിപ്പിനുള്ള അവകാശം നഗരസഭയ്ക്ക് നഷ്‌ടപ്പെടുമെന്നുകണ്ട് വാഗ്ദാനം നഗരസഭ നിരസിച്ചു. തുടർന്നാണ് നേരിട്ടു നടത്താനുള്ള തീരുമാനമായത്.

എം.എൽ.എ ഫണ്ട് 2 കോടി

  • സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ രണ്ടു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
  • പുല്ല് നനയ്ക്കാനുള്ള സംവിധാനത്തിന് 15 ലക്ഷം രൂപയും ടേക്ക് എ ബ്രേക്ക് നിർമ്മാണത്തിന് 20 ലക്ഷം രൂപയും സ്‌റ്റേഡിയത്തിന്റെ പുഴയോര ഭിത്തി നിർമ്മാണത്തിന് 30 ലക്ഷം രൂപയും സ്റ്റേഡിയത്തിനടുത്ത് ഹാപ്പിനസ് പാർക്ക് നിർമ്മിക്കാൻ 5 ലക്ഷം രൂപയും പവലിയൻ നവീകരണത്തിന് ആദ്യഘട്ടമെന്ന നിലയിൽ 5 ലക്ഷം രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ട്.
  • പച്ചപ്പുല്ല് വിരിക്കാനും വേലി കെട്ടാനുമായി 1.05 കോടി രൂപയാണ് നഗരസഭ നീക്കിവച്ചത്.