ആറാം ദിനവും വില കുതിക്കുന്നു; പവന് 560 രൂപ കൂടി, സ്വർണം വാങ്ങാൻ മോഹിച്ചവർക്ക് വൻതിരിച്ചടി

Friday 26 December 2025 10:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ ആറാം ദിവസവും വൻവർദ്ധനവ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയുമായി. ഇന്നലെ പവന് 102,120 രൂപയും ഗ്രാമിന് 12,765 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്. ഡിസംബർ 23നാണ് പവൻ വില ഒരു ലക്ഷം കടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒന്നിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു.

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തിന്റെ വില കുത്തനെ കൂടുന്നതിന് ഒരു കാരണമാണ്. അടുത്ത വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കുതിച്ചെത്തിയതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സ്വര്‍ണ വില ഔണ്‍സിന് 4,480 യുഎസ് ഡോളറിനു മുകളില്‍ പുതിയ റെക്കോഡിലെത്തി. ഈ വര്‍ഷത്തെ 50-ാംമത്തെ റെക്കോര്‍ഡാണിത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര തലത്തില്‍ വില വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വില കൂടിയാലും ആളുകളുടെ വാങ്ങല്‍ത്തോത് വര്‍ദ്ധിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നത് വളരെ കൂടിയിട്ടുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത് ഡോളറിന്റെ മൂല്യത്തെ ബാധിക്കുകയും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കുകയും അതുവഴി പ്രാദേശിക വിപണിയില്‍ വില ഉയരുകയും ചെയ്യുന്നു. ആഭ്യന്തര ഡിമാന്‍ഡ് ആണ് ഇന്ത്യയില്‍ കണ്ടുവരുന്ന മറ്റൊരു കാരണം. വിവാഹ സീസണുകളും ഉത്സവങ്ങളും ഇന്ത്യയില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ് സൃഷ്ടിക്കുന്നുണ്ട്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും വൻകുതിപ്പാണ് സംഭവിക്കുന്നത്. ഇന്ന് ഗ്രാമിന് 254 രൂപയും കിലോഗ്രാമിന് 2,​54,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 245 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.