മലയാളികളുടെ പ്രിയ രാജ്യത്ത് പത്തുലക്ഷം തൊഴിലവസരം; ഇനി ഇഷ്‌ട മേഖലയിൽ ജോലികിട്ടും, അതും വൻ ശമ്പളത്തോടെ
അബുദാബി: സാങ്കേതിക വിദ്യയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ യുഎഇയിൽ പുത്തൻ തൊഴിലവസരങ്ങൾ വരുമെന്ന് റിപ്പോർട്ട്. 2030നുള്ളിൽ 10.3 ലക്ഷം തൊഴിലാളികളെയാകും ആവശ്യമായി വരിക.
54 ശതമാനം വളർച്ച പ്രതീക്ഷിക്കുന്ന സാങ്കേതിക രംഗത്ത് മാത്രം 91,000 പ്രൊഫഷണലുകൾക്കാണ് തൊഴിലവസരം ലഭ്യമാകുക. ഉൽപ്പാദന മേഖലയിൽ - 1.33 ലക്ഷം, വിദ്യാഭ്യാസ രംഗത്ത് - 78,000, റീട്ടെയിൽ മേഖല - 60,000, ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകളിൽ - 80,000 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
എന്റർപ്രൈസ് സോഫ്‌റ്റ്‌വെയർ കമ്പനിയായ സർവീസ് നൗ, എഡ്യൂക്കേഷൻ കമ്പനിയായ പിയേഴ്‌സൺ എന്നിവർ ചേർന്ന് നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. എഐ മനുഷ്യരുടെ ജോലി സാദ്ധ്യത ഇല്ലാതാക്കില്ലെന്നും പകരം ജോലികൾ കൂടുതൽ എളുപ്പമാക്കാണ സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
സിസ്റ്റം അനലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സെർച്ച് മാർക്കറ്റിംഗ് സ്‌ട്രാറ്റജിസ്റ്റുകൾ എന്നിവർക്കാണ് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ. പതിവ് രീതിയിലുള്ള ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ കൂടുതൽ ക്രിയാത്മക പ്രവർത്തനങ്ങൾ ചെയ്യാൻ മനുഷ്യർക്ക് സാധിക്കും. പുതിയ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ജീവനക്കാർക്ക് എഐ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യുഎഇ നാഷണൽ സ്‌ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പ്പാണിത്. യുഎഇയെ ലോകത്തെ ഏറ്റവും മികച്ച എഐ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ തൊഴിൽ വളർച്ച 12.1 ശതമാനം കൂടുതലാണ്. ഇന്ത്യ 10.6 ശതമാനം, യുകെ 2.8 ശതമാനം, യുഎസ് 2.1 ശതമാനം എന്നിങ്ങനെയാണ് വളർച്ചാ നിരക്ക്.