72 ആശുപത്രികളിൽ 202 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ

Saturday 27 December 2025 12:32 AM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനു കീഴിലുള്ള 72ആശുപത്രികളിലായി 202സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ജില്ലകളിലെ ജില്ലാ,ജനറൽ ആശുപത്രികളിലും കാഞ്ഞങ്ങാട്,വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികളിലുമാണ് തസ്തികകൾ അനുവദിച്ചത്. താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി,സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾ ശക്തമാക്കുകയാണ് ലക്ഷ്യം. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20,ന്യൂറോളജി 9,നെഫ്രോളജി 10,യൂറോളജി 4,ഗ്യാസ്‌ട്രോഎൻട്രോളജി 1,കാർഡിയോ തൊറാസിക് സർജൻ 1,അസിസ്റ്റന്റ് സർജൻ 8,ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48,ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12,ജനറൽ സർജറി 9,ഗൈനക്കോളജി 9,പീഡിയാട്രിക്സ് 3,അനസ്‌തേഷ്യ 21, റേഡിയോഡയഗ്‌നോസിസ് 12,റേഡിയോതെറാപ്പി 1,ഫോറൻസിക് മെഡിസിൻ 5,ഓർത്തോപീഡിക്സ് 4,ഇഎൻടി 1 എന്നിങ്ങനെയാണ് തസ്തികകൾ. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 14തസ്തികകളും വൈക്കം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 10തസ്തികകളും അനുവദിച്ചിട്ടുണ്ട്.