ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്; ഒറ്റദിവസംകൊണ്ട് പവന് കൂടിയത് 880 രൂപ, സ്വർണം വാങ്ങുന്നവർ അറിയുക
തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 880 രൂപ കൂടി 103,560 രൂപയും ഗ്രാമിന് 110 രൂപ വർദ്ധിച്ച് 12,945 രൂപയുമായി. ഇന്നലെയും പവന് 560 രൂപ കൂടി 102,680 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 23ഓടെയാണ് പവൻ വില ഒരു ലക്ഷം കടന്നത്. അന്ന് പവന് 101,600 രൂപയും ഗ്രാമിന് 12,945 രൂപയുമായിരുന്നു. ഇത് സ്വർണവിപണിയിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
സുരക്ഷിതനിക്ഷേപം എന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നത് മഞ്ഞലോഹത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞദിവസം വിപണിയിലെ ലാഭമെടുപ്പിനെ തുടർന്ന് അന്താരാഷ്ട്രവില ഇടിഞ്ഞിരുന്നു. സ്വർണത്തിനൊപ്പം വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും വില വർദ്ധിക്കുകയാണ്. വെള്ളിക്ക് ഔൺസിന് 75 ഡോളറും പ്ലാറ്റിനത്തിന് 2400 ഡോളറുമാണ് അന്താരാഷ്ട്ര വിപണി വില.
കുതിപ്പിന് പിന്നിലെ പ്രധാനി അമേരിക്ക
യു.എസ് ഫെഡറൽ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത
യു.എസും വെനസ്വേലയും തമ്മിലുള്ള സംഘർഷം
യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക
മറ്റ് ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ
ഡോളറിന് പകരമാകാൻ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധം
സംസ്ഥാനത്തെ വെള്ളിവിലയിലും വൻകുതിപ്പാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ഗ്രാമിന് 274 രൂപയും കിലോഗ്രാമിന് 2,74,000 രൂപയുമാണ്. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 20 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 254 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.