വാഹന പരിശോധനയ്ക്കിടെ അപകടം; യുവാക്കൾ മദ്യപിച്ചിരുന്നെന്ന് പൊലീസ്, സിപിഒയ്ക്കും ഗുരുതര പരിക്ക്

Saturday 27 December 2025 11:22 AM IST

ആലപ്പുഴ: ആലപ്പുഴയിൽ വാഹന പരിശോധന നടത്തുന്നതിനിടെ അപകടം നടന്ന സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. യുവാക്കൾ മദ്യപിച്ചിരുന്നുവെന്നാണ് കണ്ണമാലി പൊലീസ് പറയുന്നത്. കെെകാണിച്ചിട്ടും ബെെക്ക് നിർത്തിയില്ലയെന്നും സിപിഒ ബിജുമോനെ ബെെക്കിലുള്ളവർ ഇടിച്ചിട്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ബോധം പോവുകയും ചെയ്തു. അതുകൊണ്ടാണ് വേഗത്തിൽ പൊലീസുകാരനെ ആശുപത്രിയിൽ എത്തിച്ചതെന്നും ബെെക്ക് യാത്രികർക്ക് കാര്യമായ പരിക്കില്ലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ഇന്നലെ പുലർച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു സംഭവം നടന്നത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കും പരിക്കേറ്റിരുന്നു.

പരിക്കേറ്റ അനിൽ രാജേന്ദ്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ് കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും രാഹുൽ ഇന്നലെ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. വാഹനപരിശോധന ശ്രദ്ധയിൽപെട്ടത് തൊട്ടടുത്ത് എത്തിയപ്പോൾ ആണെന്നും വാഹനം നിർത്തും മുൻപ് തന്നെ പൊലീസ് ബെെക്ക് പിടിച്ച് നിർത്താൻ ശ്രമിച്ചെന്നും രാഹുൽ പറഞ്ഞു. അപകടത്തിൽപ്പെട്ട ബെെക്കിൽ 15 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് രാഹുൽ സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചത്.