'ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം ആ വീടാണ്, അവിടെ ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കല്ലേ സാർ'
ദിവസങ്ങൾക്ക് മുമ്പാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചത്. ഇപ്പോഴിതാ ശ്രീനിവാസനെ അനുസ്‌മരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഷിനോജ്. തന്നെ ഡ്രൈവറായിട്ടല്ല സ്വന്തം മക്കളെ പോലെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് ഷിനോജ് കുറിച്ചു.
ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ് വേദനിപ്പിച്ചിട്ടില്ല. ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ ഒന്നുംതന്നെയില്ലെന്ന് ശ്രീനിവാസൻ സാർ പറയാറുണ്ട്. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ചോറ്റാനിക്കരയിൽ അദ്ദേഹം നിർമിച്ച് നൽകിയ വീട്. ഇപ്പോൾ എവിടെയാണെന്നറിയില്ലെങ്കിൽ ഡ്രൈവറെ ആവശ്യമുണ്ടെങ്കിൽ സാർ വിളിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഷിനോജ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
17 വർഷത്തോളം ശ്രീനിവാസന്റെ ഡ്രൈവറായിരുന്നു ഷിനോജ്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള ഔട്ട്‌ഹൗസിലാണ് ഷിനോജ് താമസിച്ചിരുന്നത്. ഷിനോജിന് നിർമിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ശ്രീനിവാസന്റെ ഭാര്യ വിമലയായിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.