നാലും നേടാൻ!
നാലാം വനിതാ ട്വന്റി- 20 ഇന്ന്, വിജയം തുടരാൻ ഇന്ത്യ , ആശ്വാസ ജയം തേടി ശ്രീലങ്ക
തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ല വനിതാ ട്വന്റി - 20 പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ക്രിസ്മസ് പിറ്റേന്ന് കാര്യവട്ടം വേദിയായ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്.
ഇന്നത്തെ മത്സരത്തിലും വിജയം തുടർന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമായെങ്കിലും ഇനിയുള്ല മത്സരങ്ങളിൽ ജയിച്ച് മുഖം രക്ഷിക്കുകയാണ് ശ്രീലങ്കൻ വനിതകളുടെ ലക്ഷ്യം.
ഓൾറൗണ്ട് മികവാണ് ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശർമയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീൻഫീൽഡിലെ പിച്ചിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ഫോമാണ് ബാറ്റിംഗിൽ ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.
അതേസമയം, വൈസ് ക്യാപ്ടൻ സ്മൃതി മന്ഥനയ്ക്ക് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനായിട്ടില്ല.
മറുഭാഗത്ത്, ബാറ്റിംഗ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ വലയ്ക്കുന്നത്. ഫീൽഡിംഗിലെ പിഴവുകളും അവർക്ക് തിരിച്ചടിയാകുന്നു.
എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാൻ ഗ്രീൻഫീൽഡിൽ എത്തിയത്. ഇന്ന് അതിലും കൂടുതൽ കാണികൾ കളികാണാനെത്തുമെന്നാണ് പ്രതീക്ഷ.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം 30നാണ്.