ചെല്ലാനത്തെ ബെെക്ക് അപകടം; യുവാക്കൾ പറഞ്ഞത് പച്ചക്കള്ളം, അമിത വേഗത്തിൽ പായുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Sunday 28 December 2025 12:17 PM IST

ആലപ്പുഴ:ചെല്ലാനത്ത് വാഹനപരിശോധന നടത്തുന്നതിനിടെ അപകടം നടന്ന സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബെെക്ക് അമിതവേഗത്തിലായിരുന്നുവെന്നും ബെെക്ക് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. അപകടശേഷം പരിക്കേറ്റ യുവാവിനെ 50 കി.മീ അകലെയുള്ള ആശുപത്രിയിലാണ് എത്തിച്ചത്.

പരിക്കേറ്റ യുവാവിനെ ബെെക്കിൽ കെട്ടിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് യുവാവ് പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. യുവാവിനെ ബെെക്കിൽ ഇരുത്തി ആശുപത്രിയിൽ എത്തിക്കുന്നതും തനിയെ ഉള്ളിലേക്ക് കയറിപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ ബെെക്ക് അമിത വേഗത്തിൽ റോഡിലൂടെ പോകുന്നതും വീഡിയോയിൽ ഉണ്ട്. പരിക്കേറ്റ യുവാവിന്റെ ദേഹത്ത് മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്നും ആശുപത്രി രേഖയിൽ പറയുന്നു.

26ന് പുലർച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു അപകടം നടന്നത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് വന്നപ്പോൾ ബൈക്ക് തടയാൻ പൊലീസ് ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായതെന്നാണ് ബെെക്കിൽ യാത്ര ചെയ്തിരുന്ന കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർ പറഞ്ഞത്. പരിക്കേറ്റ് കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും രാഹുൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. ബെെക്ക് അടുത്തെത്തിയപ്പോൾ ആണ് പൊലീസ് കെെകാണിച്ചതെന്നും ബെെക്ക് നിർത്താൻ ള്രമിച്ചപ്പോൾ വലിച്ച് തള്ളിയിട്ടുവെന്നുമാണ് രാഹുൽ പറഞ്ഞത്.

എന്നാൽ യുവാക്കൾ അമിതവേഗതയിലാണ് വന്നതെന്നും എന്തോ പന്തികേട് തോന്നി ഓഫീസർ കൈ കാണിക്കുകയുമായിരുന്നുവെന്നും ഡിസിപി അശ്വതി ജിജി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബെെക്ക് യാത്രികരെ കയ്യിൽ പിടിച്ച് വലിച്ചിട്ടില്ലെന്നും ബെെക്ക് പൊലീസുകാരനെ ഇടിച്ച് ഇടുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.