ആലപ്പുഴയിലെ പക്ഷിപ്പനി, തിരുവല്ല താലൂക്കിലും നിയന്ത്രണം, വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വില്പനയ്ക്ക് നിരോധനം
പത്തനംതിട്ട: ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും നിയന്ത്രണം ഏർപ്പെടുത്തി. നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ സർവയലൻസ് സോണിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺ മീറ്റ്, മറ്റു പക്ഷി ഉത്പന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. പക്ഷികളുടെയും പക്ഷി ഉത്പന്നങ്ങളുടെയും കടത്തലും നിരോധിച്ചു. ഡിസംബർ 28 മുതൽ ഏഴുദിവസത്തേക്കാണ് നിരോധനമമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണം. തിരുവല്ല തഹസീൽദാർ നിരോധനം ഉറപ്പാക്കണം. നിരോധിത മേഖലയിൽ നിരോധിത ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ ഓഫീസറെ ചുമതലപ്പെടുത്തി.