അയ്ക്കൂറയും ആവോലിയുമൊന്നുമല്ല, മലയാളികള്‍ ഏറ്റവും അധികം ആവശ്യപ്പെടുന്നത് ഈ മീന്‍

Sunday 28 December 2025 10:06 PM IST

മത്സ്യത്തിന് കേരളത്തിലുള്ളത് വലിയ ഡിമാന്‍ഡ് ആണ്. ക്രിസ്മസ് സീസണ്‍ ആരംഭിച്ചതിന് പിന്നാലെ ആവശ്യക്കാരും കൂടി. കേരളത്തിലെ ഈ മാര്‍ക്കറ്റ് മനസ്സിലാക്കിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും നമ്മുടെ നാട്ടിലേക്ക് മീന്‍ എത്തുന്നത്. പണ്ട്കാലത്ത് ലോറികളിലായിരുന്നു അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് മീന്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് ട്രെയിനുകളില്‍ പോലും ഗുജറാത്തില്‍ നിന്ന് വരെ മീന്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.

ഉത്സവ സീസണ്‍ ആയതോടെ മാര്‍ക്കറ്റില്‍ മീനുകളും സുലഭമാണ്. ആവോലി, അയ്ക്കൂറ, ചെമ്പല്ലി, കൂന്തള്‍, ചെമ്മീന്‍ എന്നിവ ആവശ്യത്തിന് കിട്ടാനുണ്ട്. എന്നാല്‍ വലിയ മീനുകള്‍ ആവശ്യത്തിനുണ്ടെങ്കിലും ഇപ്പോഴും ഡിമാന്‍ഡ് മറ്റൊരു മീനിനാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അത് മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട മത്തി തന്നെയാണ്. മത്തി, അയല പോലുള്ള മീനുകള്‍ക്കാണ് എല്ലാക്കാലത്തും ആവശ്യക്കാര്‍ കൂടുതലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

ആളുകള്‍ വലിയ മത്തിയാണ് ചോദിച്ച് വരുന്നത്. എന്നാല്‍ കേരള തീരത്ത് ചെറിയ മത്തിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വലിയ മത്തി കച്ചവടക്കാര്‍ക്ക് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ചെറിയ മത്തിയാണെങ്കിലും ആളുകള്‍ വാങ്ങുന്നതിന് കുറവില്ല.

മത്തിക്ക് വലുപ്പം കുറയുന്നു

കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന സമുദ്ര താപനം മത്തിയുടെ വളര്‍ച്ചയെ ബാധിക്കുന്നു. കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പത്തില്‍ മാസങ്ങളായി മാറ്റമില്ല. 20 സെന്റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മത്തിക്ക് 12 മുതല്‍ 15 സെന്റീമീറ്ററാണ് നീളം. മുന്‍പ് ശരാശരി 150 ഗ്രാം ഉണ്ടായിരുന്നത് ഇപ്പോള്‍ കഷ്ടിച്ച് 25 ഗ്രാം വരെ മാത്രമേ ഉള്ളൂ. മത്സ്യത്തിന്റെ വലുപ്പത്തിലും രുചിയിലും ഗണ്യമായ വ്യത്യാസമുണ്ടായതായി മത്സ്യത്തൊഴിലാളികളും പറയുന്നു.