'ഡി മണിയുടെ കെെയിലുള്ളത് വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ, കെെമാറിയത് പോറ്റി'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രവാസി വ്യവസായിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കെെവശമുണ്ടെന്ന് ഡി മണി തന്നോട് പറഞ്ഞതായി വ്യവസായി വ്യക്തമാക്കുന്നു.
'തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. എനിക്കും ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി മണിയിൽ നിന്നും ഈ അമൂല്യ വസ്തുക്കൾ കാണാനായി ദിണ്ഡിഗലിലുള്ള വീട്ടിലേക്ക് പോയി. അവിടെ ഒരു ചാക്കിൽ കെട്ടിയ നിലയിലാണ് ഈ വസ്തുക്കൾ കണ്ടത്. ശബരിമല ഉൾപ്പടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കെെമാറിയതാണെന്നുമാണ് മണി പറഞ്ഞത്. എന്നാൽ ഈ വസ്തുക്കൾ തുറന്നുകാണാൻ കഴിഞ്ഞില്ല. എന്നാൽ പണം നൽകുന്നതിലെ തർക്കം മൂലം പിന്നീട് ആ ബിസിനസ് നടക്കാതെ പോയി'- പ്രവാസി മൊഴിയിൽ പറയുന്നു.
അതേസമയം, ഡി മണിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ പൊലീസ് മണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. താൻ ഡി മണിയല്ലെന്നാണ് നേരത്തെ ഇയാൾ പറഞ്ഞത്. പക്ഷേ അയാൾ തന്നെയാണ് ഡി മണിയെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വിഗ്രഹക്കച്ചവടത്തിനിടെ പ്രവാസി വ്യവസായി നേരിൽ കണ്ട ഡി മണിയെയാണ് ദിണ്ഡിഗലിൽ ചോദ്യംചെയ്തതെന്നും എം എസ് മണിയെന്നും സുബ്രഹ്മണ്യനെന്നും പേരുമാറ്റിപ്പറഞ്ഞത് കബളിപ്പിക്കാനുള്ള ശ്രമമാണെന്നും അന്വേഷണ സംഘം പറയുന്നു.