12 മണിക്കൂർ നീണ്ട പരിശ്രമം, കിണറ്റിൽ വീണ കടുവയെ മയക്കുവെടിവച്ചു വലയിലാക്കി
കോന്നി : ചിറ്റാർ വില്ലൂന്നിപ്പാറയിൽ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ കടുവയെ 12 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മയക്കുവെടിവച്ചു വലയിലാക്കി കരയ്ക്കുകയറ്റി. വില്ലൂന്നിപാറ കൊല്ലൻപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ കടുവ വീണത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസും അഗ്നി രക്ഷാസേനയും എത്തി കടുവയെ കരയ്ക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. മയക്കുവെടി വയ്ക്കുവാൻ ആദ്യം തീരുമാനിച്ചെങ്കിലും ഏഴ് മീറ്റർ താഴ്ചയുള്ള കിണറ്റിൽ രണ്ട് മീറ്ററോളം വെള്ളം നിറഞ്ഞിരുന്നത് തടസമായി. തുടർന്ന് പമ്പുസെറ്റ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ തേക്കടിയിൽ നിന്ന് എത്തിയ ഡോക്ടർമാർ ഉൾപ്പെടുന്ന വനംവകുപ്പ് ആർ.ആർ.റ്റി സംഘം കടുവയ്ക്ക് നേരെ മയക്കുവെടിയുതിർത്തു.
മയങ്ങിയ കടുവയെ വനപാലകരും പൊലീസും ആർ.ആർ.റ്റി സംഘവും ചേർന്ന് വലയ്ക്കുള്ളിലാക്കി കരയ്ക്കെത്തിച്ച് വാഹനത്തിൽ തയ്യാറാക്കിയ കൂട്ടിൽ കയറ്റി. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ കടുവയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഉറപ്പ് വരുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശ പ്രകാരം കടുവയെ ഗവി വനത്തിൽ തുറന്നുവിടും.
ഗ്രൂഡിക്കൽ റേഞ്ച് ഓഫീസർ അശോക് കുമാർ, വടശേരികര റേഞ്ച് ഓഫീസർ രഞ്ജിത്ത് ശിവൻ, റാന്നി ആർ.ആർ.റ്റി സംഘം, റാന്നി റേഞ്ച് ഓഫീസർ ബി.ആർ.ജയൻ, റാന്നി ആർ.ആർ.റ്റി ഡെപ്യൂട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.കൃഷ്ണകുമാർ, പെരിയാർ ടൈഗർ റിസർവിലെ ഡോക്ടർമാരുടെ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കരയ്ക്കെത്തിച്ചത്.
കടുവയെ തുറന്ന് വിടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം തേടിയിട്ടുണ്ട്. നിർദേശങ്ങൾ അനുസരിച്ചായിരിക്കും നടപടി ക്രമങ്ങൾ പൂർത്തിയാക്കും.
രാജേഷ്,
റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ