മിനുട്ട്സിൽ ഒപ്പിട്ടത് പത്മകുമാർ പറഞ്ഞിട്ടെന്ന് വിജയകുമാർ
Wednesday 31 December 2025 2:41 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന് കുരുക്കായി റിമാൻഡിലായ ബോർഡ് മുൻ അംഗം എൻ.വിജയകമാറിന്റെ മൊഴി. സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിടാനുള്ള തീരുമാനമെടുത്തതും രേഖകളിൽ തിരുത്തൽ വരുത്തിയതും പത്മകുമാറാണെന്നാണ് മൊഴി. താൻ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാർ പറഞ്ഞത്. സ്വർണപ്പാളി മാറ്റുന്ന കാര്യമടക്കം അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റിന്റേത് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു. 2019 മാർച്ച് 19നു ചേർന്ന ബോർഡിന്റെ മിനുട്ട്സിൽ കൃത്രിമംകാട്ടിയതും പത്മകുമാറാണ്. സ്വർണം പൊതിഞ്ഞ പിത്തളയെന്ന മിനുട്ട്സിലെ പരാമർശം പത്മകുമാർ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്നെഴുതി. ഇതിനുതാഴെ ബോർഡംഗങ്ങൾ ഒപ്പിട്ടിട്ടുണ്ട്.