സ്വാഗതം 2026
കോഴിക്കോട്: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വൻ ആഘോഷങ്ങളോടെ വരവേറ്റ് കോഴിക്കോട്. ക്ലോക്കിൽ സൂചികൾ 12 മണിയിലേക്ക് എത്തിയപ്പോൾ വലിയ ആരവങ്ങളോടെയാണ് ജനം 2026ന് സ്വാഗതമേകിയത്. ഹർഷാരവങ്ങൾക്കൊപ്പം ഹാപ്പി ന്യൂ ഇയർ വിളികൾ മുഴങ്ങി. ആടിയും പാടിയും പടക്കം പൊട്ടിച്ചും നഗരത്തിലെ പലഭാഗങ്ങളിലും ജനം പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തെ വരവേറ്റ് സംഗീത പരിപാടികൾ, ഡിന്നർ ഗാലകൾ, കരിമരുന്ന് പ്രയോഗം എന്നിവയും ഉണ്ടായിരുന്നു. മാനാഞ്ചിറ സ്‌ക്വയറിലും ബീച്ചിലും കുടുംബസമേതമാണ് ജനം ഒഴുകിയെത്തിയത്. ബീച്ചിലാണ് സാധാരണ മലബാറുകാർ പുതുവത്സരത്തെ വരവേൽക്കാറുള്ളതെങ്കിലും ഇത്തവണ ന്യൂയർ ആഘോഷങ്ങൾക്ക് മാറ്റേകിയത് മാനാഞ്ചിറയിലെ തീം അധിഷ്ഠിത വെളിച്ച വിന്യാസമാണ്.
'ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിംഗ് ഹാർമണി' എന്ന ആശയത്തിൽ ഒരുക്കിയ ലൈറ്റ് ഷോ നാളെ വരെ തുടരും. ഉയർന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പ്, സ്വർണ നിറങ്ങളിലുള്ള ദി ജയന്റ് ഡ്രാഗൺ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യ ആകർഷണങ്ങളാണ്. ഇൻസ്റ്റലേഷൻ മാതൃകയിലുള്ള ദി ക്രിസ്റ്റൽ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ തുടങ്ങിയവയും മറ്റു വ്യത്യസ്തങ്ങളായ രൂപങ്ങളും വെളിച്ചത്തിൽ തെളിഞ്ഞു. മാതൃകകൾക്കു പുറമെ, മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളുമെല്ലാം ദീപങ്ങളാൽ അലംകൃതമാണ്. ഇവയ്ക്കൊപ്പം നിന്ന് ഫോട്ടോയും സെൽഫിയുമെടുക്കാനും സമൂഹ മാദ്ധ്യമങ്ങളിൽ അപ് ലോഡ് ചെയ്യാനുമായിരുന്നു ഏവർക്കും താത്പര്യം. ഭട്ട് റോഡ് ബീച്ച്, ബേപ്പൂർ ബീച്ച്, മാളുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ,. അപ്പാർട്ടുമെന്റുകൾ, ഗ്രാമങ്ങൾ തുടങ്ങി എങ്ങും ന്യൂയർ ആഘോഷങ്ങൾ ആയിരുന്നു. കേക്കുമുറിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞുമാണ് ആളുകൾ പുതുവർഷത്തെ ആഘോഷമാക്കിയത്. വസ്ത്രശാലകളിലും ബേക്കറികളിലും വലിയ തിരക്കായിരുന്നു. ജനം നഗരത്തിലേക്ക് ഒഴുകിയെത്തിയതോടെ ഇന്നലെ ഉച്ചമുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2.30 മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായി. ബീച്ചിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് കൂടുതൽ നിയന്ത്രണം ഉണ്ടായത്. പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു നഗരത്തിലെ ആഘോഷങ്ങൾ.